മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് അവകാശ ലംഘനത്തിന് പരാതി നൽകി. കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി.ജോസഫാണ് സ്പീക്കർ പി.ശ്രീരാമകൃഷ്ണന് പരാതി നൽകിയത്. ജസ്റ്റിസ് ശിവരാജൻ കമ്മിഷന്റെ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിന് മുന്പ് മാദ്ധ്യമങ്ങളിലൂടെ പുറത്ത് വിട്ടത് അംഗങ്ങളുടെ അവകാശത്തിന്റെ ലംഘനമാണെന്ന് ജോസഫ് പരാതിയിൽ ചൂണ്ടിക്കാട്ടി. രാഷ്ട്രീയമായ ലക്ഷ്യത്തോടെയുള്ള നീക്കമാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ നടത്തിയതെന്നു കെ.സി.ജോസഫ് പറഞ്ഞു.
കേസ് തേച്ച്മായ്ച്ചു കളയാൻ പൊലീസ് ഉദ്യോഗസ്ഥരെ നിയമവിരുദ്ധമായി സ്വാധീനിച്ചതിന് അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ ക്രിമിനൽ കേസ് എടുക്കാനും ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണക്കാക്കി സരിത എസ്. നായരുടെ കത്തിൽ പരാമർശിക്കുന്ന എല്ലാവർക്കുമെതിരെ അഴിമതിക്കും മാനഭംഗത്തിനും കേസെടുക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. കൈക്കൂലി വാങ്ങിയെന്ന സോളർ കമ്മിഷൻ; റിപ്പോർട്ടിലെ കണ്ടെത്തലിനെത്തുടർന്നുള്ള നിയമോപദേശം കണക്കിലെടുത്ത് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ വിജിലൻസ് കേസെടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. കൂടാതെ സോളാർ തട്ടിപ്പ് നടത്താൻ സരിത എസ്.നായരെ സഹായിച്ചതിനും മാനഭംഗപ്പെടുത്തിയതിനും ക്രിമിനൽ കേസും എടുക്കും.