മൈസൂര്‍: ശൈശവ വിവാഹം തടയാന്‍ കര്‍ശന നടപടികളുമായി മൈസൂരിലെ വനിതാ ശിശു വികസന വകുപ്പ് രംഗത്ത്. വധുവിന് 18 തികഞ്ഞില്ലെങ്കില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്കും ഇനിമുതല്‍ ശിക്ഷ ലഭിക്കും. ഒരു ലക്ഷം രൂപ പിഴയും രണ്ട് വര്‍ഷം കഠിന തടവുമാണ് ശിക്ഷ. ശൈശവ വിവാഹ നിരോധന നിയമത്തില്‍ ഇതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍. കൂടാതെ ശൈശവ വിവാഹത്തില്‍ പങ്കെടുക്കുന്നത് പോസ്‌കോ നിയമമനുസരിച്ച് കുറഞ്ഞത് ഏഴു വര്‍ഷം തടവ് വരെ ലഭിക്കുന്ന ശിഷയാണെന്ന് വനിതാ ശിശു വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.രാധ പറഞ്ഞു.
പാവപ്പെട്ട ഗ്രാമീണര്‍ക്കിടയില്‍ ശൈശവവിവാഹം സാധാരണമാണ്. ശൈശവവിവാഹം കുട്ടികളില്‍ ശാരീരികവും മാനസികവുമായ വളര്‍ച്ചയെ ദോഷകരമായി ബാധിക്കും. അതോടൊപ്പം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കാനും ഇത് കാരണമാകും. നേരത്തെയുള്ള ഗര്‍ഭധാരണം, പോഷകാഹാരക്കുറവ്, ഗാര്‍ഹിക പീഡനം എന്നീ ആരോഗ്യ പ്രശ്‌നങ്ങള്‍, ആത്മഹത്യ തുടങ്ങിയ ഒട്ടനവധി സാമൂഹിക വിപത്തുകളിലേക്ക് നയിക്കും. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ 216 ശൈശവ വിവാഹങ്ങളാണ് വകുപ്പിന്റെ ഇടപെടല്‍ മൂലം നിര്‍ത്തലാക്കാന്‍ കഴിഞ്ഞത്. കര്‍ശന നിയമ നടപടിയുടെ ഭാഗമായിട്ടാണ് നിയമലംഘകര്‍ക്ക് നേരെയുള്ള പുതിയ നടപടി. സന്നദ്ധസംഘടനകളുടെ സഹായത്തോടെ ശൈശവ വിവാഹ പ്രത്യാഘാതങ്ങളെക്കുറിച്ച് ഗ്രാമങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. ശിക്ഷ നടപടികള്‍ കര്‍ശനമായിരിക്കും ആരും നിയമത്തില്‍ നിന്ന് രക്ഷപ്പെടാണ് അനുവദിക്കില്ലെന്നും രാധ അറിയിച്ചു.
2012-13, 2013-14 യഥാക്രമം 35ഉം 21 ഉംശൈശവ വിവാഹങ്ങള്‍ തടഞ്ഞു. 2014-15, 2015-16 എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. ജില്ലാതല ഉടനീളം ഈ വര്‍ഷങ്ങളില്‍ യഥാക്രമം 111 , 105 ശൈശവ വിവാഹങ്ങള്‍ തടയാന്‍ സാധിച്ചു. വധൂവരന്മാരുടെ കുടുംബങ്ങള്‍ മാത്രമല്ല പുരോഹിതന്മാരും വിവാഹത്തില്‍ പങ്കെടുക്കുന്നവരും ശൈശവ വിവാഹ നിരോധന ആക്ട് പ്രകാരം ശിക്ഷാര്‍ഹരാണ്. ഓരോ മാസവും ഏകദേശം 1200 പ്രസവം ആശുപത്രിയില്‍ നടക്കാറുണ്ട്. അതില്‍ 5% പേര്‍ 18 വയസ്സില്‍ താഴെയുള്ളവരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകത്ത് ശൈശവവിവാഹം നടക്കുന്ന രാജ്യങ്ങളില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: