കൊച്ചി: ജിഷയുടെ വീട് ഇടയ്ക്ക് സന്ദര്‍ശിച്ചിരുന്ന അജ്ഞാത യുവതിയെ കണ്ടെത്താന്‍ നീക്കം നടക്കുന്നു. കൊലപാതകം നടന്ന ഏപ്രില്‍ 28ന് ഈ വീട്ടില്‍ മറ്റൊരു സ്ത്രീയുടെ സാന്നിധ്യവും പൊലീസ് സംശയിച്ചുതുടങ്ങി. അന്നു ജിഷ പുറത്തുപോയി വന്ന ശേഷം വീട്ടില്‍നിന്ന് ഉച്ചത്തിലുള്ള സംസാരവും തര്‍ക്കവും കേട്ടിരുന്നു. പിന്നീടു മഞ്ഞ ഷര്‍ട്ടും കറുത്ത പാന്റ്‌സും ധരിച്ച യുവാവ് വീടിനു പുറത്തു കനാലിലേക്ക് ഇറങ്ങുന്നതു കണ്ടതായി മൊഴിയുണ്ടെങ്കിലും അതിനു മുന്‍പുണ്ടായ തര്‍ക്കത്തില്‍ പുരുഷശബ്ദം ആരും കേട്ടിട്ടില്ല. വീടിനുള്ളില്‍ ജിഷ വഴക്കുകൂടിയത് അമ്മ രാജേശ്വരിയുമായാണെന്നു തെറ്റിദ്ധരിച്ചാണ് അയല്‍വാസികളാരും ഇടപെടാത്തതെന്നു മൊഴിയുണ്ട്.
അന്നു ജിഷ വഴക്കുണ്ടാക്കിയതും ‘ഇതാണു ഞാന്‍ ആരെയും വിശ്വസിക്കാത്തത്’ എന്നു പറഞ്ഞതും വീട്ടിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയോടാണോയെന്ന് അന്വേഷണസംഘം സംശയിക്കുന്നു. അപൂര്‍വമായ പരുക്കോടെ ഏതെങ്കിലും സ്ത്രീകള്‍ ആ ദിവസങ്ങളില്‍ സമീപത്തെ ആശുപത്രികളിലോ ക്ലിനിക്കുകളിലോ ചികില്‍സ തേടിയിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ജിഷയുടെ വീട് സന്ദര്‍ശിച്ചിരുന്നതായി സമീപവാസികള്‍ പറയുന്ന യുവതിയെ സംബന്ധിച്ച് അമ്മ രാജേശ്വരിക്ക് വ്യക്തമായ അറിവില്ല. ഇരുചക്രവാഹനത്തിലാണ് യുവതി ജിഷയുടെ വീട്ടിലെത്തിയിരുന്നത്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കൊലപാതകം നടത്തിയതു പുരുഷനാണെന്ന് പൊലീസ് കരുതുന്നത്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com