കൊല്ലപ്പെടുന്നതിനു മണിക്കൂറുകള്‍ മുമ്പ് ജിഷ പുറത്തുപോയിരുന്നതായി അന്വേഷണ സംഘം. ഏപ്രില്‍ 28ന് രാവിലെ 11 നാണ് നല്ല വസ്‌ത്രങ്ങള്‍ ധരിച്ച് ജിഷ പുറത്തേക്ക് പോയത്.പെരുമ്പാവൂര്‍- കോതമംഗലം റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് ജീവനക്കാരാണ് അന്വേഷണസംഘത്തേ ഇക്കാര്യം അറിയിച്ചത്. ബസ് സ്‌റ്റോപ്പില്‍ ജിഷയെ കണ്ടവരും ഇക്കാര്യം സ്‌ഥിരീകരിച്ചു. അവിടെ നിന്നും തിരിച്ച് രണ്ട് മണിയോടെ ജിഷ പെരുമ്പാവൂരിലെത്തി. പെരുമ്പാവൂരില്‍ നിന്നും ഓട്ടോറിക്ഷയിലാണ് ജിഷ വീട്ടിലെത്തിയത്. ജിഷ യാത്ര ചെയ്ത ബസിലേയും ഓട്ടോയിലേയും ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കോതമംഗലത്തേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട ദിവസം ജിഷ സന്ദര്‍ശിച്ചത് ആരെയാണെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
ജിഷയുടെ ആമാശയത്തില്‍ കണ്ടെത്തിയ ഫ്രൈഡ് റൈസും സോഫ്‌റ്റ് ഡ്രിങ്കും ആ സമയത്ത് കഴിച്ചതാവാം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എന്നാല്‍, ജിഷ പുറത്തുപോയത് എന്തിനാണെന്നോ ആരെയെങ്കിലും അന്ന് കണ്ടിരുന്നോ എന്നതു സംബന്ധിച്ച വിവരങ്ങളൊന്നും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച് ദിവസങ്ങളായി അന്വേഷണം തുടരുകയാണ്. കൊല്ലപ്പെടുമ്പോള്‍ ജിഷ മദ്യം കഴിച്ചിരുന്നു. എന്നാല്‍, മദ്യം എവിടെ നിന്നും ലഭിച്ചു എന്നത് സംബന്ധിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അതേസമയം ജിഷയുടെ അടുത്ത ബന്ധുവിനെ പലപ്പോഴും മദ്യപിച്ച നിലയില്‍ കണ്ടിട്ടുണ്ടെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.
ജിഷ കൊല ചെയ്യപ്പെട്ട ദിവസം സമീപത്തെ ടവറുകളില്‍ നിന്നും 27 ലക്ഷം ഫോണ്‍കോളുകള്‍ പോയതിന്റെ രേഖകളാണ് പൊലീസിന് ലഭിച്ചത്. ഈ ഫോണ്‍ രേഖകളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഉടന്‍ തന്നെ പ്രതി വലയിലാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശ്വാസം. അതേസമയം ജിഷയുടെ അമ്മയുടേയും ദൃക്‌സാക്ഷികളുടേയും മൊഴിയിലെ വൈരുദ്ധ്യമാണ് അന്വേഷണ സംഘത്തേ കുഴക്കുന്നത്. മനഃശാസ്‌ത്രജ്‌ഞന്റെ സാനിധ്യത്തില്‍ അമ്മ രാജേശ്വരിയെ ഇന്നലെയും ചോദ്യം ചെയ്‌തിരുന്നു. ജിഷയുടെ വീട്ടില്‍ നിന്നും ലഭിച്ച പെന്‍കാമറ വിശദമായ പരിശോധനക്ക് അയച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പെന്‍കാമറ എന്തിനെന്ന കടയുടമയുടെ ചോദ്യത്തിനു അമ്മ നല്‍കിയ മറുപടിയും അന്വേഷണ സംഘത്തേ കുഴയ്‌ക്കുകയാണ്. അതൊക്കെ വഴിയേ മനസിലാവും ടി.വിയിലും മറ്റും കാണാം എന്നായിരുന്നു അമ്മ കടയുടമയുടമയോട് പറഞ്ഞത്. ഉത്തരത്തിന്റെ പൊരുള്‍ എന്തായിരുന്നു എന്ന് രാജേശ്വരി ഇതുവരെ വ്യക്‌തമാക്കിയിട്ടില്ല. കൊല നടത്തിയത് ഇതര സംസ്‌ഥാന തൊഴിലാളിയാണെന്ന നിഗമനത്തില്‍ തന്നെയാണ് പുതിയ സംഘവും അന്വേഷണം നടത്തുന്നത്.
കൊല്‍ക്കത്ത, ഗുവാഹട്ടി, പാട്‌ന, ബീഹാര്‍, റാഞ്ചി, ആസാം എന്നിവിടങ്ങളില്‍ അന്വേഷണസംഘം പരിശോധന തുടരുകയാണ്. കൊലയാളിയെ കണ്ടെത്താന്‍ പോളിഗ്രാഫ് പരിശോധന പരിശോധന നടത്തുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. മൊഴികളില്‍ വൈരുദ്ധ്യമുള്ള സാക്ഷികളേയും സംശയത്തേ തുടര്‍ന്ന് കസ്‌റ്റഡിയിലെടുത്തവരേയുമാണ് പരിശോധനക്ക് വിധേയരാക്കുന്നത്. രാജ്യത്തെ വിദഗ്‌ധരുടെ സേവനം ഇതിനായി ലഭ്യമാക്കാന്‍ തയാറാണെന്ന് അന്വേഷണ സംഘത്തെ അറിയിച്ചതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഫോറന്‍സിക് പരിശോധനക്കുള്ള ഏറ്റവും മികച്ച ആളുകള്‍ രാജ്യത്തുണ്ട്. അവരുടെ സേവനം ജിഷ കേസില്‍ പോളിഗ്രാഫ് പോലുള്ള കാര്യങ്ങള്‍ക്ക് ലഭ്യമാക്കാന്‍ തയാറാണെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: