ചവറ: സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കു കഞ്ചാവ് വില്‍പന നടത്തിവന്ന രണ്ടുപേരെ ചവറ പോലീസ് അറസ്‌റ്റ് ചെയ്‌തു. കൊല്ലം തഴുത്തല പുതുച്ചിറ നിശാന്ത്‌ഭവനില്‍ നിശാന്ത് (27), തൃക്കോവില്‍വട്ടം കണ്ണനല്ലൂര്‍ മുസ്ലിംപള്ളിക്കു സമീപം പുതിയവീട്ടില്‍ പാമ്പ് മനോജ് എന്നു വിളിക്കുന്ന മനോജ് ബനാന്‍സ് (38) എന്നിവരെയാണു നീണ്ടകരയില്‍നിന്നും പിടികൂടിയത്. കൊല്ലം, മയ്യനാട്, ചവറ, കരുനാഗപ്പള്ളി ഭാഗങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇവർ കച്ചവടം നടത്തിയിരുന്നത്. ഈ ഭാഗങ്ങളിലെ സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കു സ്‌ഥിരമായി കഞ്ചാവ് വില്‍ക്കുന്ന സംഘത്തില്‍പ്പെട്ടവരെകുറിച്ച് സിറ്റി പോലീസ് കമ്മിഷണര്‍ പി. പ്രകാശിനു വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്‌റ്റ്.
കരുനാഗപ്പള്ളി എ.സി.പി. ശിവസുതന്‍പിള്ളയുടെ നിര്‍ദേശാനുസരണം ചവറ സി.ഐ. ബിനു ശ്രീധര്‍, എസ്.ഐ. ജി. ഗോപകുമാര്‍, എ.എസ്.ഐ. രതീഷ്‌ഗോപാല്‍, ജൂനിയര്‍ എസ്.ഐ. ബജിത്‌ലാല്‍, ആന്റി നര്‍ക്കോട്ടിക്ക് ടീമിലെ അംഗങ്ങളായ ആര്‍. പ്രസന്നകുമാര്‍, നന്ദകുമാര്‍, രാജേഷ്, വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. ഇവരില്‍ നിന്നും സ്‌ഥിരമായി കഞ്ചാവ് വാങ്ങിവന്നിരുന്ന വിദ്യാര്‍ഥികളില്‍നിന്നും ഇവരുടെ മൊബൈല്‍ നമ്പര്‍ കണ്ടെത്തിയ പോലീസ് ഉപഭോക്‌താവ് എന്ന നിലയില്‍ കഞ്ചാവ് ആവശ്യപ്പെട്ട് പോലീസ് ഇവരെ വിളിച്ചുവരുത്തുകയായിരുന്നു. കഞ്ചാവിന്റെ ഉപഭോക്‌താവാണ് എന്നറിയുന്നതിന് ഇവരുടെ മൊബൈല്‍ ഫോണിലേക്ക് ജോയിന്റ് പാക്ക് ഉണ്ടോ എന്ന കോഡാണ് ഉപയോഗിച്ചിരുന്നത്. പിടിയിലായ മനോജ് കൊട്ടിയം, കൊല്ലം ഈസ്‌റ്റ് തുടങ്ങിയ സ്‌റ്റേഷനുകളില്‍ അക്രമം, പിടിച്ചുപറി തുടങ്ങിയ നിരവധികേസുകളില്‍ പ്രതിയാണ്. നിശാന്ത് പത്തു വര്‍ഷമായി ഈ മേഖലകളില്‍ കഞ്ചാവ് വില്‍പനയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു വരുന്നയാളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.