കുട്ടികൾ മത്സരിച്ച് ഗുളിക കഴിച്ചതിനെ തുടർന്ന് ഗുളിക കഴിച്ചവരിൽ എട്ടാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ഊട്ടി മുനിസിപ്പൽ ഉറുദു മിഡിൽ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് അയൺ ഗുളികകൾ അമിതമായി കഴിച്ചതിനെ തുടർന്ന് മരിച്ചത്. ജയ്ബ ഫാത്തിമ (13) എന്ന കുട്ടിയാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചഭക്ഷണസമയത്ത് പ്രധാനാധ്യാപകന്റെ മുറിയിൽ കയറിയ ആറ് വിദ്യാർത്ഥികൾ അയൺ ഗുളികകൾ അടങ്ങിയ പെട്ടി കണ്ടെത്തി.
പ്രധാനാധ്യാപകന്റെ മുറിയില്‍ സൂക്ഷിച്ചിരുന്ന അയൺ ഗുളികകളാണ് കുട്ടി കഴിച്ചത്. മൂന്ന് ദിവസം മുമ്ബാണ് കുട്ടിയും കൂട്ടുകാരും ഗുളിക കഴിച്ച് മത്സരിച്ചത്. സ്കൂളിലെ കുട്ടിക്കൊപ്പം ഗുളിക കഴിച്ച മൂന്ന് പെണ്‍കുട്ടികളെയും രണ്ട് ആണ്‍കുട്ടികളെയും തലകറക്കത്തെ തുടര്‍ന്ന് ഊട്ടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആണ്‍കുട്ടികള്‍ സുഖം പ്രാപിച്ചെങ്കിലും പെണ്‍കുട്ടികളെ കൂടുതല്‍ ചികിത്സയ്ക്കായി കോയമ്ബത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജയ്ബ ഫാത്തിമയുടെ നില വഷളായതിനെ തുടര്‍ന്ന് ചെന്നൈയിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകും വഴിയാണ് മരിച്ചത്. കുട്ടി 45 ഗുളികകള്‍ കഴിച്ചെന്നാണ് സൂചന.