ബിജെപി ക്രൈസ്തവരെ വേട്ടയാടി പിടിക്കാൻ ശ്രമിക്കുന്നുവെന്ന് ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രസനാധിപൻ യൂഹന്നാന്‍ മാര്‍ മിലിത്തിയോസ്. ഗോധ്ര കലാപകാലത്ത് കന്യാസ്ത്രീളേയും വൈദികരേയും നഗ്നരായി തെരുവിലൂടെ വലിച്ചിഴച്ചത് ക്രൈസ്തവർ മറക്കില്ല. ബിജെപി ക്രൈസ്തവരെ വേട്ടയാടി പിടിക്കാൻ ശ്രമിക്കുകയാണ്. ന്യൂനപക്ഷങ്ങൾക്ക് നേരെയുളള അതിക്രമങ്ങളെ ചെറുക്കാൻ തയ്യാറാകാത്തത് വിചാരധാരയെ സാധൂകരിക്കുന്നതിനാലാണെന്നും ഓര്‍ത്തഡോക്സ് സഭ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ വിമർശിച്ചു.
നേരത്തെ, ബിജെപിയെ പിന്തുണച്ചുകൊണ്ട് തലശ്ശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയും, ഓർത്തഡോക്സ് സഭ കുന്നംകുളം മൊത്രോപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ്, സീറോ മലബാർ സഭാദ്ധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും രംഗത്തെത്തിയത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പ്രസ്താവനയ്ക്കെതിരെ എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം രംഗത്തെത്തിയിരുന്നു. ക്രൈസ്തവർക്കെതിരായ പീഡനങ്ങൾ ഇന്ത്യയിൽ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെന്ന കർദിനാളിന്റെ പരാമർശം സമകാലീക ക്രിസ്ത്യൻ ന്യൂനപക്ഷവേട്ടയെ വല്ലാതെ ലളിതവൽക്കരിക്കുന്നുവെന്ന് സത്യദീപം വിമർശിച്ചു.