മകളെ തല്ലി എന്നാരോപിച്ച് അധ്യാപകനെ മർദ്ദിച്ച സംഭവത്തിൽ രണ്ടാം ക്ലാസ് വിദ്യാർഥിയുടെ മാതാപിതാക്കൾ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. കുട്ടിയുടെ രക്ഷിതാക്കളായ സെൽവിയെയും ശിവലിംഗത്തെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ മർദ്ദിച്ചെന്നാരോപിച്ചാണ് രക്ഷിതാക്കൾ അധ്യാപകനെ മർദ്ദിച്ചത്.സ്വകാര്യ സ്‌കൂളിലെ അധ്യാപകൻ ആർ ഭരതിനാണ് മർദ്ദനമേറ്റത്.രണ്ടാം ക്ലാസുകാരിയായ മകളെ അടിച്ചെന്നാരോപിച്ചാണ് അധ്യാപകനെ രക്ഷിതാക്കൾ ഓടിച്ചിട്ട് തല്ലിയത്. കുട്ടിയുടെ പരാതിയെ തുടർന്നാണ് മാതാപിതാക്കൾ സ്‌കൂളിലെത്തിയത്. ക്ലാസ്സ് മുറിയിൽ അതിക്രമിച്ച് കയറുകയും തുടർന്ന് അധ്യാപകനെ അടിക്കുകയുമായിരുന്നു.
അധ്യാപകൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇവർ കല്ലുകൊണ്ട് എറിഞ്ഞു വീഴ്ത്തി. കുട്ടിയെ തല്ലാൻ ആരാണ് നിങ്ങൾക്ക് അധികാരം തന്നതെന്ന് ചോദിച്ചായിരുന്നു അധ്യാപകനെ ഇവർ മർദ്ദിച്ചത്. മറ്റൊരു അധ്യാപകൻ ഇയാളെ രക്ഷിക്കാനായി ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ലായിരുന്നു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, മറ്റ് കുട്ടികളുമായി വഴക്കുണ്ടാക്കിയതിനും ക്ലാസ്സിൽ വർത്തമാനം പറഞ്ഞതിനും സീറ്റ് മാറ്റിയിരുത്തുകയാണ് ചെയ്തതെന്നും കുട്ടിയെ അടിച്ചിട്ടില്ലെന്നും അധ്യാപകൻ പറഞ്ഞു. സീറ്റ് മാറ്റുന്നതിനിടെ കുട്ടി വീഴുകയായിരുന്നെന്നും താൻ കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നും അധ്യാപകൻ പറഞ്ഞു.