ഹരിപ്പാട്: പൊലീസിനെ തടഞ്ഞുവയ്ക്കുകയും ആക്രമിക്കുകയും പ്രതിയെ മോചിപ്പിക്കുകയും ചെയ്ത മണൽ കടത്ത് സംഘത്തിൽപ്പെട്ട നാല് പേർ അറസ്റ്റിലായി. ആക്രമണത്തിൽ തലയ്ക്കു പരിക്കേറ്റ തൃക്കുന്നപ്പുഴ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സുധീഷിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃക്കുന്നപ്പുഴ പാനൂർ സ്വദേശികളായ കറുകത്തറ പടീറ്റതിൽ അൻസാർ (22), കിഴക്കത്തുശ്ശേരി പടീറ്റതിൽ സനൂപ് (21), പൂത്തറ കിഴക്കതിൽ ബഷീർ (45), ചക്കനാട്ട് തുണ്ടിൽ വീട്ടിൽ ഷംഷാദ് (30) എന്നിവരെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മണൽ കടത്തുന്ന വാഹനങ്ങൾക്ക് അകമ്പടി പോകുന്നുവെന്ന് സംശയം തോന്നിയ ബൈക്ക് ശനിയാഴ്ച തടഞ്ഞ് രേഖകൾ പൊലീസ് ആവശ്യപ്പെട്ടതാണ് ആക്രമണത്തിൽ കലാശിച്ചത്.
നമ്പർ പ്ലേറ്റ് ഇല്ലായിരുന്ന ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ബൈക്കിൽ വന്ന അൻസാറിനെ പൊലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്തു. പൊലീസുകാർ മർദ്ദിച്ചെന്നു പറഞ്ഞ് ഇയാൾ ബഹളമുണ്ടാക്കി. വിവരമറിഞ്ഞ് എത്തിയ നൂറ്റമ്പതോളം പേരടങ്ങുന്ന സംഘം പൊലീസിനെ വളഞ്ഞു. അൻസാറിനെ ജീപ്പിൽ നിന്ന് ഇവർ പുറത്തിറക്കി. ഇയാളെ വീണ്ടും ജീപ്പിൽ കയറ്റാനുള്ള ശ്രമത്തിനിടയിലാണ് സിവിൽ പൊലീസ് ഓഫീസർ സുധീഷിന് മർദ്ദനമേറ്റത്. തൃക്കുന്നപ്പുഴ എസ്.ഐ പ്രദീഷ് കുമാർ ഉൾപ്പെടെയുള്ള പൊലീസുകാരെ അരമണിക്കൂറോളം തടഞ്ഞുവച്ചു. സ്റ്റേഷനിൽ നിന്നു കൂടുതൽ പൊലീസെത്തി അക്രമികളെ വിരട്ടിയോടിച്ച് എസ്.ഐയെയും സംഘത്തെയും മോചിപ്പിക്കുകയായിരുന്നു. അൻസാർ ഉൾപ്പെടെയുള്ളവരെ ഇന്നലെയാണ് പിടികൂടിയത്. ജീപ്പിൽ കയറിയിരുന്ന സുധീഷിനെ ഡോറിൽ കൂടി കൈ കടത്തി കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ചാണ് പരിക്കേൽപ്പിച്ചത്.
പോലീസിനെ ആക്രമിച്ച് പ്രതികളെ മോചിപ്പിച്ച മണൽ കടത്ത് സംഘത്തിലെ 4 പേർ അറസ്റ്റിൽ
RELATED ARTICLES