അനധികൃതമായി പ്രവർത്തിക്കുന്ന ഹോംസ്റ്റേകൾ പലപ്പോഴും രാജ്യ സുരക്ഷക്കും ഭീഷണിയാണ്. ഹോംസ്റ്റേ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ താമസത്തിനെത്തുന്ന വിദേശികളുടെ പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പ് പൊലീസ് സ്റ്റേഷനിൽ നൽകണമെന്നാണ് വ്യവസ്ഥ. അംഗീകൃത ഹോംസ്റ്റേകൾ ഇത് ചെയ്യുമ്പോൾ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഇത് പാലിക്കാറില്ല. പൊലീസ് ഇത്തരം സ്ഥാപനങ്ങളിൽ പരിശോധന നടത്താത്തതും ഇവർക്ക് ഗുണകരമാകുന്നുണ്ട്. പൊലീസ് പരിശോധന ശക്തമാക്കുമ്പോൾ ടൂറിസത്തെ ബാധിക്കുമെന്ന് പറഞ്ഞ് ചില കോണുകളിൽ നിന്ന് അത് തടസ്സപ്പെടുത്തുന്നതും പതിവാണ്. അനധികൃതമായി പ്രവർത്തിക്കുന്ന ഹോംസ്റ്റേകളെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാണ്. അടുത്തിടെ കേരളത്തിൽ നടന്ന 2 സംഭവങ്ങളും ഹോം സ്റ്റെയുടെ മറവിൽ നടക്കുന്ന ഞെട്ടിക്കുന്ന അക്രമങ്ങളിലെക്കാണ് വിരൽ ചൂണ്ടുന്നത്.
ടൂറിസം മേഖലയായ ഫോർട്ട് കൊച്ചിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഹോംസ്റ്റേകൾ ദിനംപ്രതി വർദ്ധിക്കുകയാണ്. ഹോംസ്റ്റേയെന്ന ആശയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന നൂറുകണക്കിന് സ്ഥാപനങ്ങൾ ഇവിടെയുണ്ട്. കുടുംബത്തോടൊപ്പം താമസിക്കുന്നവർക്കെ ഹോംസ്റ്റേ നടത്താൻ കഴിയൂവെന്നിരിക്കേ ലോഡ്ജിംഗ് മാതൃകയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പലപ്പോഴും സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാകുകയാണ്. ഏതൊരാൾക്കും വീട് വാടകയ്ക്ക് എടുത്ത് ഫോർട്ട്‌കൊച്ചിയിൽ ഹോംസ്റ്റേ തുടങ്ങാവുന്ന അവസ്ഥയാണ് ഇപ്പോൾ. യുവാക്കളാണ് ഇത്തരം സ്ഥാപനങ്ങളെ കൂടുതലായും ആശ്രയിക്കുന്നത്. അംഗീകൃതമായി ഹോംസ്റ്റേ സംരംഭം നടത്തി വന്ന പലരും മേഖല ഉപേക്ഷിച്ചു പോകുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.
ഹോംസ്റ്റേയിൽ യുവതിയെ കൂട്ട മാനഭംഗത്തിന് ഇരയാക്കിയ സംഘത്തിനെ ചോദ്യം ചെയ്ത അന്വേഷണസംഘത്തിന് കിട്ടിയത് മറ്റൊരു ഞെട്ടിപ്പിക്കുന്ന വിവരമായിരുന്നു. കേസിൽ അറസ്റ്റിലായ പ്രതികളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് മറ്റൊരു യുവതിയെയും പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. പ്രണയം നടിച്ച് ഹോംസ്റ്റേയിൽ കൂട്ടിക്കൊണ്ടുവന്ന യുവതിയുമായി അൽത്താഫ് ശാരീരികബന്ധത്തിലേർപ്പെട്ടു. ഇതിനിടയിൽ അൽത്താഫിന്റെ അറിവോടെ മുറിയിലേക്ക് കടന്നുവന്ന ഫോർട്ടുകൊച്ചി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറുടെ മകനും കൂട്ടുകാരനും അൽത്താഫിന്റെ കാമുകിയെ പീഡിപ്പിച്ചു. യുവതി എതിർക്കുന്നതും പിന്നീട് യുവാക്കൾ കീഴ്പ്പെടുത്തുന്നതുമായ ദൃശ്യങ്ങൾ മൊബൈലിൽ നിന്ന് പൊലീസിന് ലഭിച്ചു. യുവതിയെ ചോദ്യം ചെയ്ത് പൊലീസ് ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചു.
ഇഷ്ടപ്പെട്ട യുവാക്കൾക്കൊപ്പം വന്ന പെൺകുട്ടികൾക്കാണ് ക്രൂരമായ അനുഭവം നേരിടേണ്ടി വന്നത്. ഡൽഹിയിൽ ടൂറിസ്റ്റ് ബസിൽ വച്ച് പീഡനത്തിനിരയായ നിർഭയ കേസിന് തുല്യമായിരുന്നു ഈ പീഡനങ്ങളും. എങ്കിലും, വീട്ടുകാരോ നാട്ടുകാരോ വിവരമറിയുമെന്ന് പേടിച്ച പെൺകുട്ടികൾ പുറത്താരോടും ഇതൊന്നും പറഞ്ഞില്ല. ബ്ളാക്ക് മെയിൽ ചെയ്ത സംഘം താങ്ങാനാവുന്നതിലേറെ തുക ചോദിച്ചതാണ് പരാതി നൽകാൻ യുവാവിനെ പ്രേരിപ്പിച്ചത്. പൊലീസ് ഉദ്യോഗസ്ഥന്റെ മകനായ പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ല. നഗരത്തിലെ ഒരു പ്രമുഖ കോളേജിലെ വിദ്യാർത്ഥിയായ ഇയാളെ പ്രായപൂർത്തിയാകാത്ത കണക്കിൽപ്പെടുത്തി രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്ന് ആക്ഷേപമുണ്ട്.
ഇളമ്പള്ളൂർ പുനുക്കന്നൂരിൽ ഗൃഹനാഥനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലും ഭാര്യയെയും മകളെയും വെട്ടേറ്റ് മരിച്ച നിലയിലും കണ്ടെത്തിയ സംഭവത്തിലും ദുരൂഹതകൾ ഏറെയാണ്. പുനുക്കന്നൂർ വായനശാലയ്ക്ക് സമീപം പൊയ്കയിൽ മുക്ക് പൊയ്കയിൽ വീട്ടിൽ മധൂസൂദനൻ പിള്ള (52), ഭാര്യ ജയലക്ഷ്മി (34), ജയലക്ഷ്മിയുടെ മകൾ കാർത്തിക (12) എന്നിവരാണ് മരിച്ചത്.
ഭാര്യയെയും മകളെയും വെട്ടിക്കൊന്ന ശേഷം മധുസൂദനൻപിള്ള തൂങ്ങിമരിച്ചുവെന്നാണ് കരുതുന്നതെങ്കിലും വീടിന്റെ ചുമരിൽഎഴുതി വച്ചിട്ടുള്ള കാര്യങ്ങൾ ഏറെ ഗൗരവമുള്ളവയാണ്. മധുസൂദനൻ പിള്ള ചുവന്ന സ്കെച്ച് പേന കൊണ്ട് എഴുതിയതെന്ന് കരുതുന്ന കുറിപ്പുകളിലെല്ലാം ഒരു പ്രത്യേക വ്യക്തിയെയും അയാളുടെ സ്ഥാപനത്തെയും പേരെടുത്ത് പറയുന്നു. ഈ കുറിപ്പുകളിലെ പരാമർശം കൊണ്ടുതന്നെ ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തേണ്ടിവരും. സംഭവത്തിൽ കേസെടുത്തതായി കുണ്ടറ സി.ഐ കെ.സദൻ അറിയിച്ചു. മധുസൂദനൻ പിള്ള വീടിന്റെ ചുമരിൽ എഴുതിയ കുറിപ്പിൽ പറയുന്നയാൾ മുങ്ങിയതായും അയാളെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്നും സി.ഐ പറഞ്ഞു.
ഭാര്യയെയും മകളെയും കൊലപ്പെടുത്തും മുമ്പ് മധുസൂദനൻ പിള്ള വിഷം കഴിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് വിഷം ഉള്ളിൽ ചെന്നതായി കണ്ടെത്തിയത്. എന്നാൽ ജയലക്ഷ്മിയുടെയും മകൾ കാർത്തികയുടെയും ഉള്ളിൽ വിഷം ചെന്നിട്ടില്ല. നാട്ടിൽ ആർക്കും എതിരഭിപ്രായമില്ലാത്ത ആളായിരുന്നു മധു. മദ്യപാനമില്ല, പുകവലിയില്ല, സംസാരത്തിലും പ്രവൃത്തിയിലും മാന്യൻ. ആദ്യ ഭാര്യ കാൻസർ വന്നു മരിച്ചു. അതിൽ കുട്ടികളുമില്ല. മക്കൾപോലും ഇല്ലാതെ ഒറ്റപ്പെട്ടപ്പോഴാണ് രണ്ടാം വിവാഹത്തെ കുറിച്ചു ചിന്തിച്ചത്. അതിൽ ആർക്കും എതിർപ്പുണ്ടായിരുന്നില്ല. എന്നാൽ പ്രായത്തിൽ വളരെ വ്യത്യാസമുള്ള ജയലക്ഷ്മിയെ വിവാഹം കഴിക്കുന്നതിൽ ചില ബന്ധുക്കൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും അത് വക വയ്ക്കാതെയായിരുന്നു വിവാഹം.
കുണ്ടറ ആശുപത്രിമുക്കിലെ ലോഡ്ജിൽ റിസപ്ഷനിസ്റ്റായിരുന്നു ജയലക്ഷ്മി. ഈ ലോഡ്ജിന്റെ ഉടമയെക്കുറിച്ചാണ് മധുസൂദനൻ തന്റെ കുറിപ്പിലുടനീളം പറഞ്ഞിട്ടുള്ളതെന്നതിനാൽ തന്റെ ജീവിതത്തിലേക്ക് ഇയാളുടെ അവിഹിതമായുണ്ടായ ഇടപെടലുകളാകാം മധുവിനെ ക്രൂരകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്നു വേണം കരുതാൻ. ജയലക്ഷ്മി ലോഡ്ജിൽ ജോലിയ്ക്ക് പോകുന്നതിനെച്ചൊല്ലി മധുവും ബന്ധുജനങ്ങളും ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നതായി സൂചനയുണ്ട്. ഇത് വകവയ്ക്കാതെയാണ് അവർ ജോലി തുടർന്നതെന്നാണ് കരുതുന്നത്. സ്കൂട്ടറിലും കാറിലുമൊക്കെയായിരുന്നു ജയലക്ഷ്മിയുടെ യാത്ര. ഇതിനിടെയാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു സംഘം ഗുണ്ടകളുമായി എത്തി മധുവിന്റെ പേരിലുള്ള വസ്തുവകകൾ ജയലക്ഷ്മിയുടെ പേരിലേക്ക് എഴുതിവാങ്ങിയെന്ന ആരോപണം ഉണ്ടായത്. കഴിഞ്ഞ 23ന് ഇവർ എത്തി വസ്തുക്കൾ അളന്ന് തിരിച്ചതായും പറയുന്നുണ്ട്. ഈ വിഷയങ്ങൾക്ക് പിന്നിൽ ലോഡ്ജ് ഉടമയെയാണ് മധു പ്രതി സ്ഥാനത്ത് നിർത്തിയിരിക്കുന്നത്. വീടിനുള്ളിലെ ഭിത്തിയിൽ കുറിച്ചിട്ടുള്ളവയിൽ ഇക്കാര്യങ്ങളും സൂചിപ്പിച്ചിട്ടുണ്ട്.
‘ഈ കൊലപാതകത്തിന് പൂർണ ഉത്തരവാദി അവനാണ്. (പേര് വ്യക്തമായി കുറിപ്പിൽ എഴുതിയിട്ടുണ്ട്.) ഞാൻ ജീവനുതുല്യം സ്നേഹിച്ച ഭാര്യയെ അവൻ തട്ടിയെടുത്തു, അയാൾ ഗുണ്ടകളുമായി എത്തി എന്റെ സ്വത്തുക്കൾ എഴുതിവാങ്ങി, ജയിലിൽ പോയാലും അവിടെയും ആളുണ്ടെന്ന് പറഞ്ഞു. ’ ഭാര്യയെയും മകളെയും കൊന്ന് സ്വയം ജീവനൊടുക്കാൻ മധുസൂദനൻ തീരുമാനം എടുത്തതിന്റെ കാരണങ്ങളിലേക്കാണ് ചുമരിൽ തലങ്ങും വിലങ്ങും എഴുതി വച്ചിട്ടുള്ള കുറിപ്പുകൾ വിരൽ ചൂണ്ടുന്നത്. കുറിപ്പിലെ വാചകങ്ങൾ ഇങ്ങനെ തുടരുന്നു: ‘എന്റെ ഭാര്യയും അവനും ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ടുനിന്നവനാണ് ഞാൻ. കാരണം അവൻ ഗുണ്ടയാണ്. എന്റെ ജീവിതം നശിപ്പിച്ച അവനെ വെറുതെ വിടരുത്. അവൻ എന്റെ വസ്തു എഴുതി വാങ്ങി’ ഇങ്ങനെ പോകുന്നു കുറിപ്പിലെ വാചകങ്ങൾ. ജയലക്ഷ്മിയും തന്നെ ചതിച്ചുവെന്ന തിരിച്ചറിവും മധുവിനെ കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചിരിയ്ക്കാം.
തിങ്കളാഴ്ച രാത്രിയിലെപ്പോഴോ ആണ് കൊലപാതകങ്ങൾ നടന്നിരിക്കുന്നത്. മധുവിന്റെ വീടിനോട് വളരെ ചേർന്നാണ് ബന്ധു വീടുകൾ. അവർ ഉറങ്ങുന്നതുവരെ വീട്ടിൽ നിന്ന് നിലവിളിയോ ബഹളങ്ങളോ കേട്ടിരുന്നില്ലെന്ന് പറയുന്നു. അർദ്ധരാത്രി മുൻവശത്തെ കതക് തുറന്നിട്ട് ഇങ്ങനെയൊരു ഉദ്യമത്തിന് തുനിയുമോ എന്നാണ് ബന്ധുക്കളുടെ സംശയം. അതുപോലെ ഇരുവരെയും മധുസൂദനൻ കൊലപ്പെടുത്തിയ ശേഷമാണ് ഭിത്തിയിൽ ആത്മഹത്യാ കുറിപ്പ് എഴുതിയതെന്നതിനെക്കുറിച്ചും ദുരൂഹതകൾ ഉയരുന്നുണ്ട്.
ഉയരുന്ന ചോദ്യങ്ങള ഇവയാണ്. കൊല്ലാൻ ഒരുങ്ങി നിൽക്കുന്ന ഒരാൾക്ക് ആ മാനസികാവസ്ഥയിൽ ഭിത്തിയിൽ എഴുതിപ്പിടിപ്പിക്കുവാൻ കഴിയുമോ? അവരെ കൊല്ലുന്നതിന് മുമ്പാണെങ്കിൽ അവർ അത് കണ്ട് കൊണ്ടിരിക്കുമോ ? 12 വയസ്സുള്ള മകളുടെ മുന്നിൽ വച്ച് അമ്മയെയും തിരിച്ച് അമ്മയുടെ മുന്നിൽ വച്ച് മകളേയും വെട്ടി കൊലപ്പെടുത്തുന്നത് ഇരുവരും പരസ്പരം മിണ്ടാതെ കണ്ട് നിൽക്കുമോ ? മധു തൂങ്ങി നിൽക്കുന്ന കയറിന്റെ ഒരറ്റം ഫാനിൽ ചുറ്റിയിട്ടില്ല. കയർ ഫാനിൽ എറിഞ്ഞ് ലീഫിൽ കുരുക്കിയ അവസ്ഥയിലാണ്. കഴുത്തിലും കയർ ചുറ്റിയിട്ടില്ല. താടിയിലൂടെ കഴുത്തിൽ തട്ടിയാണ് കയർ നിൽക്കുന്നത്. കാൽ തറയിൽ തട്ടി നിൽക്കുന്ന നിലയിലായിരുന്നു മധുസൂദനന്റെ മൃതദേഹം. കയറിൽ മരണ വെപ്രാളത്തിൽ പിടയുമ്പോൾ തന്നെ ഫാനിൽ നിന്നോ കഴുത്തിൽ നിന്നോ പിടി വിടില്ലേ എന്നും അവർ ചോദിക്കുന്നു. മദ്യപിക്കാത്ത മധുവിന്റെ മൃതദേഹത്തിന് സമീപം കണ്ട രണ്ട് മദ്യകുപ്പികളും രണ്ട് ഗ്ലാസുകളുമാണ് മറ്റൊരു സംശയത്തിന് വഴിതെളിച്ചിട്ടുള്ളത്.