ലോക്ക്ഡൗൺ മൂലം മദ്യം നിരോധിച്ചതോടെ നിരവധി പുതിയ വ്യാജമദ്യ മാർഗ്ഗങ്ങളാണ് ആളുകൾ അന്വേഷിക്കുന്നത്. എക്സൈസ് ദിവസവും നിരവധി ആളുകളെയാണ് വ്യാജമദ്യ കേസിൽ പിടികൂടുന്നത്. മദ്യം ഇല്ലാതായതോടെ ലഹരിക്കായി പുതുവഴികൾ തേടുകയാണ് ആളുകൾ. അത്തരമൊരു വിരുതൻ ആണ് ഇപ്പോൾ എക്സൈസിനെ പിടിയിലായിരിക്കുന്നത്.
പാലക്കാട് എക്സൈസ് ഇന്റെലിജൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ കൊല്ലങ്കോട്, ചുള്ളിയാർ ഡാം, കാമ്പ്രത്ത് ചള്ള ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ ഇരട്ടി അൽക്കോഹോൾ (91%) അടങ്ങിയ ഹോമിയോ മരുന്നു പിടികൂടി. സംഭവത്തില്‍ ചുള്ളിയാർ ഡാം, ശ്രീവത്സം വീട്ടിൽ അയ്യപ്പന്റെ മകൻ വിജയനെതിരെ (65) എക്സൈസ് കേസ് എടുത്തു. വിദേശ മദ്യത്തിൽ പോലും 42% മാത്രം ആൽക്കഹോൾ അടങ്ങിയപ്പോഴാണ് ഇയാള്‍ 91% ആൽക്കഹോൾ അടങ്ങിയ ഹോമിയോ മരുന്ന് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കഴിക്കണമെന്ന കുറിപ്പോടെ വിതരണം ചെയ്തത്. പരിശോധനയിൽ 10 കുപ്പി മരുന്നും വിജയനില്‍ നിന്നും കണ്ടെത്തി.