തിരുവനന്തപുരത്ത് വൻ ഗൂഗിൾ പേ തട്ടിപ്പ്. തിരുവനന്തപുരം ക്ളിഫ്ഹൗസിന് സമീപത്ത് വസ്ത്ര വ്യാപാരം നടത്തുന്ന മൃണാളിനിയാണ് ഇപ്പോള്‍ ഗൂഗിള്‍ പേ വഴി ഓൺലൈൻ തട്ടിപ്പിന് ഇരയായത്. മൃണാളിനി ഡിസൈൻസിന്റെ ഇൻസ്റ്റഗ്രാം പേജ് വഴി ഓര്‍ഡറിനായി ബന്ധപ്പെട്ടവരാണ് GPay തട്ടിപ്പ് നടത്തിയത്. മഹാരാഷ്ട്രയില്‍ നിന്ന് വിളിക്കുകയാണെന്ന് പറഞ്ഞ്, ഇവര്‍ 6000 രൂപയുടെ ഓര്‍ഡര്‍ നല്‍കുകയും പണം അയക്കാനായും മൃണാളിനിയില്‍ നിന്ന് ഗൂഗിള്‍ പേ നമ്ബര്‍ വാങ്ങുകയും ചെയ്തു. സാധാരണ ഇൻസ്റ്റഗ്രാം പോസ്റ്റ് കണ്ട് ഓര്‍ഡര്‍ നല്‍കുന്നവരെ പോലെ തന്നെയാണ് ഇവര്‍ ബന്ധപ്പെട്ടത്. ശേഷം, ഇവര്‍ മൃണാളിനിയെ വിളിച്ച് അബദ്ധത്തില്‍ 16,000 രൂപ അയച്ചുവെന്നും ആ പണം തിരികെ അയക്കാമോയെന്നും ചോദിച്ചു. 16,000 രൂപ അയച്ചതിന്റെ ഗൂഗിള്‍ പേ സ്ക്രീൻ ഷോട്ടും ഇവര്‍ അയച്ചിരുന്നു. ഒറ്റനോട്ടത്തില്‍ ഇത് ശരിക്കുള്ള സ്ക്രീൻ ഷോട്ടെന്ന് തോന്നിക്കുന്നതിനാല്‍, മൃണാളിനി ഇവര്‍ക്ക് 10000 രൂപ അയച്ചു നല്‍കി.
എന്നാല്‍, ഒരു മണിക്കൂറിന് ശേഷം സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് അയക്കേണ്ട 10,000 രൂപ അറിയാതെ നിങ്ങളുടെ അക്കൗണ്ടിലേക്ക് പേയ്മെന്റ് ചെയ്തുവെന്ന് പറഞ്ഞ് ഇവര്‍ വീണ്ടും വിളിച്ചു. ഇതില്‍ സംശയം തോന്നിയതിനാല്‍ തിരികെ പണം നല്‍കാൻ മൃണാളിനി തയ്യാറായില്ല. എന്നാല്‍, ശേഷം ഇവര്‍ മൃണാളിനിയെ ബ്ലോക്ക് ചെയ്തുവെന്നും മാത്യഭൂമി ന്യൂസിനോട് വിശദീകരിച്ചു. പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായന്നു ബോധ്യമായത്. ഇതേ തുടര്‍ന്ന് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ മൃണാളിനി ഓണ്‍ലൈൻ തട്ടിപ്പിന് എതിരെ പരാതി നല്‍കി.