കണ്ണൂര്‍ കുറ്റിക്കകം മുനന്പിലെ പാറമ്മല്‍ ഹൗസില്‍ പ്രഭാകരന്‍റെ മകൻ സി. സുമോദിനെ (35) കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കുറ്റിക്കകം സ്വദേശി അസീബിനെ (36) യാണ് എസിപി ടി.കെ. രത്നകുമാറിന്‍റെ നേതൃത്വത്തില്‍ എടക്കാട് എസ്‌എച്ച്‌ഒ സുരേന്ദ്രൻ കല്യാടൻ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് മുനന്പിനു സമീപമുള്ള തെങ്ങിൻതോപ്പില്‍ സുമോദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. കൊല്ലപ്പെട്ട സുമോദിന്‍റെ താടിയെല്ലും വാരിയെല്ലും തകര്‍ന്ന നിലയിലായിരുന്നുവെന്നും ശരീരത്തിനുള്ളില്‍ രക്തം വാര്‍ന്ന് ശ്വാസകോശത്തില്‍ കെട്ടിക്കിടന്നതാണ് മരണ കാരണമെന്നുമായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. തുടര്‍ന്ന് എടക്കാട് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കഴിഞ്ഞ രാത്രി കസ്റ്റഡിയില്‍ എടുക്കുകയും ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
പ്രതിയുടെ പിതാവിന്‍റെ സ്വത്ത് വില്പന നടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കം ഇരുവരും തമ്മില്‍ നിലനിന്നിരുന്നു. കൊലപാതകം നടന്നതിന്‍റെ വൈകുന്നേരം മരിച്ച സുമോദ് പ്രതി അസീബ് താമസിക്കുന്ന നിര്‍മാണത്തിലിരിക്കുന്ന വീട്ടിലെത്തുകയും വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തതായി പ്രതി മൊഴി നല്‍കിയിട്ടുണ്ട്. പുലര്‍ച്ചെ മൂന്നോടെ അസീബ് കടലില്‍ മത്സ്യബന്ധനത്തിന് പോയ ശേഷം അഞ്ചോടെ തിരികെയെത്തി വീടിനുള്ളില്‍ കിടക്കുന്ന സമയത്ത് സുമോദ് കന്പിപ്പാരയുമായി എത്തി വാതില്‍ തകര്‍ക്കാൻ ശ്രമിക്കുകയായിരുന്നു. വാതില്‍ പൊളിയുമെന്ന അവസ്ഥയിലെത്തിയപ്പോള്‍ അസീബ് വാതില്‍ തുറന്നതോടെ ആക്രമിക്കാൻ ശ്രമിച്ചു. ഒഴിഞ്ഞുമാറിയ അസീബ് സമീപത്ത് കിടന്ന മുളവടികൊണ്ട് സുമോദിനെ അടിച്ചിടുകയും അടിയേറ്റ സുമോദ് തല്‍ക്ഷണം മരണപ്പെടുകയും ചെയ്തു. പിന്നാലെ പ്രതി മൃതദേഹം ചാക്കിലാക്കി മുനന്പ് കടപ്പുറത്തിന് സമീപം തെങ്ങിൻ തോപ്പില്‍ ഉപേക്ഷിച്ചെന്നും പോലീസിനോട് പറഞ്ഞു. സുമോദിന്‍റെ മൃതദേഹം ഇൻക്വസ്റ്റ് നടത്തിയപ്പോള്‍ തന്നെ സംശയം തോന്നിയ എടക്കാട് പോലീസും രഹസ്യാന്വേഷണ വിഭാഗവും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.