ഈദ് ദിനത്തില്‍ ഗസ്സയിലെ അഭയാർഥി ക്യാമ്ബ് മേഖലയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് മേധാവി ഇസ്മാഈല്‍ ഹനിയ്യയുടെ മൂന്ന് മക്കളും മൂന്ന് പേരക്കുട്ടികളും കൊല്ലപ്പെട്ടു. ഗസ്സ സിറ്റിക്ക് വടക്ക്-പടിഞ്ഞാറുള്ള ശാതി അഭയാർഥി ക്യാമ്ബില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് ഇസ്മാഈല്‍ ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടത്. കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെ വ്യോമാക്രമണം നടത്തുകയായിരുന്നു.
തന്റെ മക്കളായ ഹസിം, ആമിർ, മുഹമ്മദ് എന്നിവരും പേരക്കുട്ടികളും കൊല്ലപ്പെട്ടതായി ഇസ്മാഈല്‍ ഹനിയ്യ അല്‍ ജസീറയോട് സ്ഥിരീകരിച്ചു. ‘രക്തസാക്ഷികളായവരുടെ രക്തത്തിലൂടെയും മുറിവേറ്റവരുടെ വേദനയിലൂടെയും ഞങ്ങള്‍ പ്രത്യാശ സൃഷ്ടിക്കും. ഞങ്ങള്‍ ഭാവിയെ സൃഷ്ടിക്കും. ഞങ്ങളുടെ രാജ്യത്തിനും ജനതയ്ക്കും സ്വാതന്ത്ര്യം നല്‍കും’ -ഇസ്മാഈല്‍ ഹനിയ്യ പറഞ്ഞു. ഹസിം ഹനിയ്യ, മകള്‍ അമല്‍, ആമിർ ഹനിയ്യ, മകൻ ഖാലിദ്, മകള്‍ റസാൻ, മുഹമ്മദ് ഹനിയ്യ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇസ്രായേല്‍ ആക്രമണത്തില്‍ നേരത്തെ ഇസ്മാഈല്‍ ഹനിയ്യയുടെ 60ഓളം കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും ഈദ് ദിനത്തില്‍ ബന്ധുവീടുകള്‍ സന്ദർശിക്കുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണത്തെ പൈശാചികതയെന്ന് വിശേഷിപ്പിച്ച ഇസ്മാഈല്‍ ഹനിയ്യ, ബന്ധുക്കളെയും വീടുകളെയും ഇസ്രായേല്‍ ലക്ഷ്യംവെച്ചാലും ഫലസ്തീൻ നേതാക്കള്‍ പോരാട്ടത്തില്‍ നിന്ന് പിൻവാങ്ങില്ലെന്നും പറഞ്ഞു.