എസ്എന്‍സി ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതി നോട്ടീസ് അയച്ചു. സിബിഐ നല്കിയ അപ്പീലിലാണ് നോട്ടീസ്. കുറ്റവിമുക്തരാക്കിയ മറ്റ് രണ്ട് പേര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് ഇന്നലെ പരിഗണിച്ചിരുന്നെങ്കിലും അഭിഭാഷകരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റിയിരുന്നു.മൂന്ന് പ്രതികള്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. അന്വേഷണത്തിൽ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കുന്നത്. എന്നാൽ, ചിലരെ തിരഞ്ഞുപിടിച്ചു കേസിലുൾപ്പെടുത്തുന്ന രീതിയാണ് അന്വേഷണ ഏജൻസിയുടേതെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ.
ലാവ്ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സിബിഐ കോടതി വിധി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാനത്തിനു 374 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ തീരുമാനമാണിത്. വിചാരണയ്ക്കു മുൻപേ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി ശരിയല്ലെന്നും അപ്പീലിൽ പറയുന്നു. ഹൈക്കോടതി വിധിക്കെതിരെ പ്രതികളായ കെ.ജി.രാജശേഖരൻ നായർ, ആർ.ശിവദാസൻ, കസ്തൂരിരംഗ അയ്യർ എന്നിവരും കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരനും നൽകിയ അപ്പീലുകളും പരിഗണനയ്ക്കു വന്നു.
കേസിൽ നിയമവശമാണു ഹൈക്കോടതി പരിശോധിക്കേണ്ടിയിരുന്നത്. എന്നാൽ, കുറ്റപത്രത്തിൽ പിഴവുകൾ കണ്ടെത്താനാണു ശ്രമിച്ചത്. ചില കാര്യങ്ങൾ വിചാരണയിൽ മാത്രം പരിശോധിക്കണമെന്നു തീരുമാനിച്ച ഹൈക്കോടതിതന്നെ മൂന്നു പ്രതികളെ വിചാരണയിൽനിന്ന് ഒഴിവാക്കി. റിവിഷനൽ കോടതിയായി പ്രവർത്തിച്ച ഹൈക്കോടതി വസ്തുതാപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുക വഴി വിചാരണക്കോടതിയുടെ അധികാരം കവർന്നെടുത്തു.
കേസിൽ പിണറായി വിജയന് എതിരെ ശക്തമായ തെളിവുകൾ ഉണ്ട്. അന്നത്തെ വൈദ്യുതി മന്ത്രി ആയിരുന്ന പിണറായി വിജയൻ അറിയാതെ ലാവലിൻ ഇടപാട് നടക്കില്ല. അദ്ദേഹത്തെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയത് വിചാരണയെ ബാധിക്കും എന്നും സിബിഐ പറയുന്നു. ഈ സാഹചര്യത്തില്‍ ഇടക്കാല നടപടിയായി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. മന്ത്രിതലത്തിൽ രാഷ്ട്രീയമായ തീരുമാനമെടുക്കാതെ ഉദ്യോഗസ്ഥർക്ക് ഇത്തരമൊരു വിഷയത്തിൽ നടപടിയെടുക്കാനാവില്ല.
കേസിൽ കെ.മോഹനചന്ദ്രൻ, പിണറായി വിജയൻ, എ.ഫ്രാൻസിസ് എന്നിവരുടെ പങ്കിനു മതിയായ തെളിവുകളുണ്ട്. പ്രഥമദൃഷ്ട്യാ ഗൂഢാലോചനയ്ക്കും തെളിവുണ്ട്. അതു വിചാരണഘട്ടത്തിൽ മാത്രമേ വ്യക്തമാകുകയുള്ളു. തെളിവുണ്ടെന്നു വിലയിരുത്തിയശേഷം, ഗൂഢാലോചനയുടെ വശം പരിശോധിക്കാതെയാണു മറ്റു മൂന്നു പ്രതികളെ ഒഴിവാക്കിയത്. ഇത്തരമൊരു നടപടി നിയമപരമായി അനുവദനീയമല്ല- ഹര്‍ജിയില്‍ സിബിഐ ചൂണ്ടിക്കാട്ടി.