ബറേലി: അല്പനാളുകൾക്കുള്ളിൽ തന്നിലേക്ക് വന്നു ചേരുന്ന ആ പുതിയ ഉത്തരവാദിത്തത്തിനു നേരെ പകച്ചു നോക്കുകയാണ് ആ പിതാവ്. 14 വയസ് മാത്രം പ്രായമുള്ള മകൾ ബലാൽസംഗത്തെ തുടർന്ന് ഗർഭിണിയാണെന്ന് അറിഞ്ഞ് അയാൾ മെയ് 26ന് ജോലിസ്ഥലത്ത് നിന്ന് വീട്ടിലെത്തിയ അദ്ദേഹം മകളെ നശിപ്പിച്ചവനെതിരെ പരാതി നൽകാൻ മുതിർന്നപ്പോൾ സമുദായാംഗങ്ങൾ അയാളെ പിന്തിരിപ്പിച്ചു. കുറ്റവാളിയെക്കൊണ്ട് മകളെ വിവാഹം കഴിപ്പിച്ചാൽ മതി കേസിനൊന്നും പോകണ്ട എന്നായിരുന്നു ഗ്രാമവാസികളുടെ ഉപദേശം. എന്നാൽ നിയമത്തിൽ വിശ്വസമർപ്പിച്ച പിതാവ് കേസുമായി മുന്നോട്ടുപോകാൻ തന്നെ തീരുമാനിച്ചു. എന്നാൽ ആ തീരുമാനത്തിന്റെ ശിക്ഷയാണ് താൻ ഇപ്പോൾ അനുഭവിക്കുന്നതെന്നാണ് ഇയാൾ പറയുന്നത്.
വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞു. പ്രതി ഇരുമ്പഴിക്കുള്ളിലുമായി. എന്നാൽ പൊലീസ് സമർപ്പിച്ച എഫ്.ഐ.ആറിൽ പെൺകുട്ടിയുടെ പ്രായം 18 ആയിരുന്നു. പിതാവിന്റെ വാക്കുകളോ സ്കൂൾ രേഖകളോ കണക്കിലെടുക്കാതെയാണ് പൊലീസ് എഫ്.ഐ.ആർ സമർപ്പിച്ചത്. കേസ് നൽകുമ്പോൾ 19 ആഴ്ചയും ആറ് ദിവസവും പ്രായമുള്ള ഭ്രൂണത്തെ നശിപ്പിക്കുന്നതിന് നിയമ തടസങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് തങ്ങളുടെ കേസ് തുടർച്ചയായി മാറ്റിവെച്ചുകൊണ്ട് അധികൃതർ വൈകിപ്പിക്കുകയായിരുന്നു എന്നാണ് പിതാവിന്റെ ആരോപണം. നിയമത്തെക്കുറിച്ച് അജ്ഞരായ ഇവർ ഭ്രൂണം നശിപ്പിക്കാൻ കോടതിയുടെ അനുമതി തേടിയത് 26 ആഴ്ച വളർച്ചെയെത്തിയപ്പോഴാണ്. കോടതി ഈ ആവശ്യം തള്ളി. പിന്നീട് കുടുംബം ഇതേ ആവശ്യവുമായി അതിവേഗ കോടതിയെ സമീപിച്ചു. എന്നാൽ ഭ്രൂണം നശിപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞുവെന്ന നിലപാടാണ് അതിവേഗ കോടതിയും സ്വീകരിച്ചത്. 14 വയസായ പെൺകുട്ടിയുടെ മുന്നിൽ ഇനി പ്രസവിക്കുക എന്ന ഒരു വഴി മാത്രമേ അവശേഷിക്കുന്നുള്ളൂ. സമുദായാംഗങ്ങളുടെ അഭിപ്രായം അവഗണിച്ച് നിയമത്തെ വിശ്വസിച്ചതിന് തനിക്ക് ലഭിച്ച ശിക്ഷയാണ് ഇതെന്നു ആ പിതാവ് കരുതുന്നു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: