ചണ്ഡീഗഡ്: രാജ്യത്തെ ഞെട്ടിച്ച് പുതുവര്‍ഷപ്പിറ്റേന്ന്പ ഞ്ചാബില്‍ ഭീകരാക്രമണം. പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമ കേന്ദ്രത്തിന് നേര്‍ക്കാണ് തീവ്രവാദി ആക്രമണം ഉണ്ടായത്. തീവ്രവാദിയാക്രമണത്തിൽ രണ്ട് സൈനികരും നാല് തീവ്രവാദികളും കൊല്ലപ്പെട്ടു. പുലര്‍ച്ചെ മൂന്നരക്കുണ്ടായ ആക്രമണത്തില്‍ ആറു തീവ്രവാദികൾ ഉണ്ടായിരുന്നു എന്നാണ് വിവരം. ഏറ്റുമുട്ടൽ തുടരുകയാണ്. തീവ്രവാദികളെ നേരിടാൻ എൻ.എസ്.ജിയുടെ സഹായം തേടിയിട്ടുണ്ട്.
സൈനിക വേഷത്തിലെത്തിയ തീവ്രവാദികള്‍ വ്യോമസേനാ കേന്ദ്രത്തിലേയ്ക്ക് ഇരച്ചുകയറുകയായിരുന്നു. പത്താൻകോട്ടിലും പരിസര പ്രദേശങ്ങളിലും അതീവജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ആക്രമണത്തിന് ശേഷം തീവ്രവാദികൾ പാകിസ്താനുമായി ബന്ധപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
പഞ്ചാബിലെ ജമ്മു-കശ്മീർ അതിർത്തി പ്രദേശങ്ങളിലും സുരക്ഷ ശക്തിപ്പെടുത്തി. ആർമിയുടേയും നാവികസേനയുടേയും നിരവധി ഓഫിസുകൾ സ്ഥിതി ചെയ്യുന്ന ജമ്മു-പത്താൻകോട്ട് ദേശീയപാത തന്ത്രപ്രധാനമായ കേന്ദ്രമാണ്.
ആക്രമണത്തെ തുടർന്ന് പത്താൻകോട്ട് എയർബേസിന് ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം അടച്ചിട്ടു. സൈന്യവും വ്യോമസേനയും പൊലീസും സംയുക്തമായാണ് ഓപറേഷനിൽ പങ്കെടുക്കുന്നത്. എയർബേസിലെ ഒരു കെട്ടിടം തീവ്രവാദികൾ കയ്യടക്കിയതായി സൂചനയുണ്ട്. പത്താൻകോട്ടിൽ നിന്ന് ഏകദേശം 50 കിലോമീറ്ററാണ് പാകിസ്താൻ അതിർത്തിയിലേക്കുള്ളത്. തീവ്രവാദിസംഘടനയായ ജെയ്‌ഷെ മുഹമ്മദാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വ്യോമത്താവളത്തിലുള്ള യുദ്ധവിമാനങ്ങള്‍ക്ക് നാശനഷ്ടം വരുത്താനാണ് ഭീകരര്‍ ശ്രമിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.