മുംബൈ: ലൈംഗികാരോപണങ്ങളില്‍ കുടുങ്ങിയ അമേരിക്കയിലെ യോഗാ ഗുരു ബിക്രം ചൗധരി തന്നെയും ലൈംഗികമായി ഉപദ്രവിച്ചതായ വെളിപ്പെടുത്തലുമായി മുംബൈയിലെ യോഗാ അധ്യാപിക. വിവിധ സ്ത്രീകളുടെ പരാതി പ്രകാരം ചൗധരിക്കെതിരെ ലോസ് ആഞ്ചലസ് കോടതി 51 കോടി രൂപ (7.5 മില്യണ്‍ ഡോളര്‍) പിഴശിക്ഷ വിധിച്ച പശ്ചാത്തലത്തിലാണ് കേസില്‍ കക്ഷി ചേര്‍ന്ന ഇന്ത്യന്‍ അധ്യാപികയുടെ വെളിപ്പെടുത്തല്‍. ‘മിഡ് ഡേ’ പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് മുംബൈയില്‍ ഹോട്ട് യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന മന്‍ ദീപ് കൗര്‍ ഇക്കാര്യം വ്യക്തമാക്കിയത്
ജഫാ ബോഡന്‍ എന്ന അമേരിക്കക്കാരിയാണ് ചൗധരിക്കെതിരെ പരാതി നല്‍കിയത്. ചൗധരിയുടെ സ്ഥാപനത്തിലെ ജീവനക്കാരിയായ തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നായിരുന്നു പരാതി. 2009ല്‍ ലാസ് വേഗാസിലെ ചൗധരിയുടെ യോഗാ പരിശീലന പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് തനിക്കും മോശം അനുഭവങ്ങള്‍ ഉണ്ടായതെന്ന് 30കാരിയായ മന്‍ ദീപ് കൗര്‍ പറഞ്ഞു.
”ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്നുള്ള വിഷാദത്തില്‍നിന്ന് കരകയറാനാണ് സഹോദരന്റെ നിര്‍ദേശ പ്രകാരം യോഗാ പരിശീലന പരിപാടിയില്‍ ചേര്‍ന്നത്. പരിശീലനം തുടങ്ങുന്നതിനു മുമ്പുള്ള ദിവസം ലോസ് ആഞ്ചലസിലെഓഫീസില്‍വെച്ച് ചൗധരിയെ കണ്ടു. ഹരിയാനയില്‍നിന്ന് ഒരു യോഗാ പരിശീലന കോഴ്‌സില്‍ സര്‍ടിഫിക്കറ്റ് ലഭിച്ചിരുന്നു. അതിനാലാവണം എന്നെ കുറച്ചു നേരം തുറിച്ചു നോക്കിയശേഷം ചൗധരി മസാജ് ചെയ്യാനറിയുമോ എന്ന് ചോദിച്ചത്. അറിയാം എന്നു
മറുപടി പറഞ്ഞു. ഓഫീസില്‍ എത്തി അദ്ദേഹത്തെ കാണാന്‍ പറഞ്ഞു. യോഗ ക്ലാസുകളിലെ പതിവു വേഷമായ അടിവസ്ത്രം മാത്രം ധരിച്ച് അദ്ദേഹം വന്നു
ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന മസാജിനു ശേഷം കോഴ്‌സ് തീരുംവരെ തന്നെ ഇടയ്ക്കിടെ മസാജ് ചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. യോഗാ പരിശീലനം തിരക്കേറിയതായിരുന്നു. ദിവസം രണ്ടു നേരം സെഷനുകള്‍. ഒരു ദിവസം പരിശീലനം ചെയ്ത് തളര്‍ന്ന നേരം അദ്ദേഹം മസാജ് ചെയ്യാന്‍ ആവശ്യപ്പെട്ടു. പുലര്‍ച്ചെ ആയിരുന്നു. പൊടുന്നനെ തന്റെ ഗുഹ്യഭാഗങ്ങള്‍ കൂടി മസാജ് ചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെട്ടു ഞാനാകെ അന്തംവിട്ടു. പറ്റില്ലെന്നു ഞാന്‍ പറഞ്ഞു. നിങ്ങള്‍ എന്റെ ഗുരുവാണ്, മോശമായ രീതിയില്‍ സ്പര്‍ശിക്കാന്‍ എനിക്കു പറ്റില്ല, ഞാന്‍ പറഞ്ഞു. അതിലത്ര കുഴപ്പം ഒന്നുമില്ലെന്നു അദ്ദേഹം സമാധാനിപ്പിച്ചെങ്കിലും ഞാന്‍ വഴങ്ങിയില്ല. എന്തോ കാരണം പറഞ്ഞ് ഞാന്‍ ഇറങ്ങി
ചൗധരിയുടെ ബന്ധു കൂടിയായ മനാലിയോട് പിറ്റേന്നു തന്നെ ഇക്കാര്യം അറിയിച്ചു. കോഴ്‌സ് തുടരാന്‍ ഇല്ലെന്നും തന്റെ ഫീസ് ആയ 10 ലക്ഷം രൂപ തിരിച്ചു തരണമെന്നും മനാലിയോട് ആവശ്യപ്പെട്ടുു. പരിശീലന പരിപാടിയുടെ സംഘാടക കൂടിയായ മനാലി എന്നാല്‍, അതൊരു തെറ്റിദ്ധാരണ മൂലം സംഭവിച്ചതാവാമെന്നും കോഴ്‌സ് തുടരണമെന്നും അവര്‍ ആവശ്യപ്പെട്ടു
പിന്നീട് എനിക്കെതിരെ മോശം പ്രചാരണങ്ങള്‍ ഉണ്ടായി. ഇക്കാര്യം അന്വേഷിക്കാന്‍ എത്തിയ എലിസബത്ത് വിന്‍ഫീല്‍ഡ് എന്ന സ്ത്രീയോട് സംഭവം മുഴുവന്‍ പറഞ്ഞു. 2010ല്‍ കോഴ്‌സ് കഴിഞ്ഞ ശേഷം നാട്ടിലേക്ക് തിരിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം മുംബൈയില്‍ സ്വന്തമായി യോഗാ സ്ഥാപനം ആരംഭിച്ചു. ഈ സമയത്ത് എലിസബത്ത് വിന്‍ഫീല്‍ഡ് വീണ്ടും വിളിക്കുകയും ചൗധരിക്ക് എതിരെ ജാഫാ ബോഡന്‍ എന്ന മുന്‍ജീവനക്കാരി ലൈംഗികാരോപണ പരാതി ഉന്നയിച്ചതായി അറിയിക്കുകയും ചെയ്തു. 2015ല്‍ ജാഫാ ബോഡന്റെ അഭിഭാഷക ബന്ധപ്പെട്ടു. കേസില്‍ ചൗധരിക്കെതിരെ സാക്ഷി പറയാമെന്ന് ഞാന്‍ സമ്മതിച്ചു. സമാനമായ അനേകം കേസുകള്‍ ഇതിനോടകം ഉയര്‍ന്നു വന്നിരുന്നു. അങ്ങനെയാണ് കേസില്‍ സാക്ഷിയായത്” അവർ പറഞ്ഞു.