അമ്പലപ്പുഴ: അധ്യാപകരുടെയും, സഹപാഠികളുടെയും കാരുണ്യത്തിനു കാത്തുനില്‍ക്കാതെ അമരീഷ് യാത്രയായി. പാമ്പുകടിയേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കരുമാടി കെ.കെ. കുമാരപിള്ള സ്മാരക ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അമരീഷാ(14)ണ് പ്രിയപ്പെട്ടവരെ കണ്ണീരിലാഴ്ത്തി മരണത്തിനു കീഴടങ്ങിയത്. കരുമാടി കിഴക്കെ കരയോഗത്തിന് അടുത്ത് വൃന്ദാവനത്തില്‍ വാടകയ്ക്കു താമസിക്കുന്ന മനോജ്കുമാര്‍- കവിത ദമ്പതികളുടെ മകന് അമരീഷിന് കഴിഞ്ഞ ബുധനാഴ്ചയാണ് പാമ്പുകടിയേറ്റത്. വീടിനടുത്തുള്ള നാഗനാട് ക്ഷേത്രത്തിലേക്ക് പോകും വഴിയാണ് സംഭവം. ക്ഷേത്രത്തിലെത്തി വിവരം പറഞ്ഞയുടന്‍ പൂജാരി കടിയേറ്റ ഭാഗത്തു തുണികൊണ്ടു കെട്ടിയെങ്കിലും അമരീഷിന്റെ ബോധം അപ്പോളേക്കും മറഞ്ഞിരുന്നു.
ഉടൻ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച അമരീഷിനെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റയെങ്കിലും ഇന്നലെ വൈകിട്ട് 4.30 ഓടെ മരിച്ചു. തടിമില്‍ ജീവനക്കാരനായ മനോജ്കുമാറിന് മകന്റെ ചികിത്സാച്ചെലവ് താങ്ങാവുന്നതിനപ്പുറമായിരുന്നു. തുടര്‍ന്ന് സഹപാഠികളും അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് അമരീഷിനായി ധനശേഖരണത്തിന് മുന്നിട്ടിറങ്ങി. എന്നാല്‍, കനിവിനായി കാത്തുനില്‍ക്കാതെ അമരീഷ് വിടപറഞ്ഞു…. സഹോദരങ്ങള്‍: അശ്വിന്, അഭിഷേക്.
കാരുണ്യത്തിനു കാത്തുനില്‍ക്കാതെ അമരീഷ് യാത്രയായി
RELATED ARTICLES