കേരളത്തിലെ ജനങ്ങളിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും മേനാരോഗം വന്നവരുടെ നിരക്ക് 14.14 ശതമാനമെന്ന് സർവേ റിപ്പോർട്ട്. സ്കിസോഫ്രീനിയ, വിഷാദരോഗം, വിഷാദ-ഉന്മാദരോഗം, ഉത്കണ്ഠരോഗങ്ങൾ തുടങ്ങിയവ ഇതിൽ വരും. ദേശീയതലത്തിൽ ഇത് 13.67 ശതമാനമാണ്. രോഗമുണ്ടായിട്ടും ചികിത്സ എടുക്കാത്തവരുടെ നിരക്ക് 84.4 ശതമാനമാണ്. സംസ്ഥാനത്ത് ദേശീയ ശരാശരിയുടെ ഇരട്ടിയാണ് ആത്മഹത്യ പ്രവണത. ദേശീയതലത്തിൽ ആറു ശതമാനം പേർ ആത്മഹത്യ പ്രവണത കാണിക്കുമ്പോൾ കേരളത്തിൽ 12.6 ശതമാനം വരുമിത്.
സംസ്ഥാനത്തെ ഗൗരവതരമായ ആത്മഹത്യ പ്രവണതയുടെ നിരക്ക് 2.23 ശതമാനമാണ്. ഇതും ദേശീയ ശരാശരിയേക്കാൾ ഇരട്ടി വരും. കഴിഞ്ഞ കുറെ വർഷമായി ദേശീയ ശരാശരിയേക്കാൾ ഇരട്ടിയാണ് കേരളത്തിലെ ആത്മഹത്യ നിരക്ക്. ബംഗളൂരു നിംഹാൻസിെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ മാനസികാരോഗ്യ സർവേയുടെ ഭാഗമായി കോഴിക്കോട് ഇംഹാൻസ് കേരളത്തിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
മാനസികാരോഗ്യത്തിനുവേണ്ടി സംസ്ഥാനതലത്തിൽ ഒരു ഉപദേശക-മേൽനോട്ട സമിതി രൂപവത്കരിക്കുക, സർവേയിൽ കണ്ടെത്തിയ മാനസികപ്രശ്നങ്ങളെ മുൻഗണനാടിസ്ഥാനത്തിൽ നേരിടുക, കൂടുതൽ ജീവനക്കാരെ നിയോഗിച്ച് ആരോഗ്യമേഖല ശക്തിപ്പെടുത്തുക, പൊതുജന ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക, ഗവേഷണങ്ങൾ ശക്തിപ്പെടുത്തുക എന്നീ നിർദേശങ്ങളും സർവേ റിപ്പോർട്ടിലുണ്ട്. ഇംഹാൻസിലെ സൈക്യാട്രി അസി. പ്രഫസർ ഡോ. ടി.എം. ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സർവ്വേ നടത്തിയത്. സർവേ റിപ്പോർട്ട് ഇംഹാൻസിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രകാശനം ചെയ്തു.
സർവേയുടെ കണ്ടെത്തലിെൻറ അടിസ്ഥാനത്തിൽ ഇംഹാൻസിെൻറ നേതൃത്വത്തിൽ ഒരു മാനസികാരോഗ്യ കർമപദ്ധതി തയാറാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട 12 സംസ്ഥാനങ്ങളിലാണ് മാനസികാരോഗ്യ സർവേ നടത്തിയത്. തൃശൂർ, പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട താലൂക്കുകളിലെ വാർഡുകളാണ് സർവേയിൽ ഉൾപ്പെടുത്തിയത്. ശാസ്ത്രീയ രീതിയായ റാൻഡം സാംപ്ലിങ് ഉപയോഗിച്ചാണ് പ്രദേശങ്ങൾ തിരഞ്ഞെടുത്തത്.