കൊല്ലം: ഇത് കേരളം ഞെട്ടലോടെ മാത്രം കേട്ട പീഡനകഥയിലെ പ്രതികൾ. സ്കൂൾ വിദ്യാർത്ഥിനികളായ രണ്ടുപേരെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ അടൂർ പൊലീസിന്റെ പിടിയിലായ പതിനെട്ട് മുതൽ ഇരുപത്തിനാല് വരെ വയസ് പ്രായമുള്ള പയ്യൻമാർ. ഒൻപത് പേരാണ് കൊടും ക്രൂരകൃത്യം നടത്തിയത് . സ്കൂൾ വിദ്യാർത്ഥിനികളെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്ത കേസിൽ പൊലീസ് പിടിയിലായ എട്ടു പേരും ഗുണ്ടാസംഘത്തെ സ്വയം രൂപപ്പെടുത്തി വരുന്നതിനിടെയാണ് അടിതെറ്റിയത്. കരുനാഗപ്പള്ളി ആലപ്പാട് ശ്രായിക്കാട്ട് തറയിൽ ഉദയപുരത്ത് വിഷ്ണു(20), പ്ലാപ്പള്ളി ക്ലാപ്പന തെക്കുംമുറി കരേലിമുക്ക് ഹരിശ്രീഭവനിൽ ഹരിലാൽ(20), ക്ലാപ്പന എമ്പായിതറയിൽ പുരയ്ക്കൽ ശ്യാംരാജ് (20), ഓച്ചിറ പായിക്കുഴി പുത്തൻപുരയ്ക്കൽ തെക്കേതിൽ അരുൺ(19), കുലശേഖരപുരം കോട്ടപ്പുറം വള്ളിക്കാവ് രാജ്ഭവനിൽ രാജ്കുമാർ (24), ആദിനാട് കുലശേഖരപുരം പുത്തൻതെരുവ് വെളിയിൽപ്പടീറ്റതിൽ നസീം (18), വവ്വാക്കാവ് ഉദയപുരം വീട്ടിൽ ശരത് (20), വവ്വക്കാവ് മാമൂട്ടിൽ മനുനിവാസിൽ പ്രമോദ് (24) എന്നിവരാണ് പിടിയിലായത്.
കരുനാഗപ്പള്ളി വവ്വാക്കാവ്, പുതിയകാവ്, വള്ളിക്കാവ് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇവരുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം അടുത്തകാലത്തായി സജീവമായിരുന്നു. പയ്യൻമാരുടെ സംഘത്തെ നയിച്ചവരാണ് ഇപ്പോൾ പിടിയിലായവർ. പ്രതികളിൽ ഹരിലാലിന്റെ പേരിൽ മാത്രമേ ഗൗരവമേറിയ പൊലീസ് കേസ് നിലവിലുള്ളു എന്നതാണ് വിചിത്രം. കെ. എസ്. ഇ. ബി ജീവനക്കാരനെയും ഭാര്യാമാതാവിനെയും വെട്ടിയകേസിലാണ് ഇയാൾ പ്രതിയായത്. ബാക്കിയുള്ളവർ തലനാരിഴക്ക് പല കേസിൽനിന്നും ഊരിപ്പോവുകയായിരുന്നു. പൊലീസിന്റെ കണ്ണ് വെട്ടിച്ച് സ്വൈര്യവിഹാരം നടത്താനും ഇവർ വിരുതൻമാരായിരുന്നു. കഞ്ചാവ് ഉപയോഗം, പെൺകുട്ടികളെ വളയ്ക്കൽ, മുന്തിയ വാഹനങ്ങളിൽ കറങ്ങിനടക്കൽ എന്നിവയാണ് പ്രധാന ഹോബി. ആരെങ്കിലും എതിർത്താൽ ഭീഷണിപ്പെടുത്താൻ ഇവർ കൂട്ടമായെത്തും. കേസും പൊല്ലാപ്പും വേണ്ടെന്ന് വച്ച് ആരും ഇവരെ എതിർക്കാതായി. ഇതോടെ എന്തും കാട്ടാമെന്ന തന്റേടമായി.
വൈകുന്നേരങ്ങളിൽ കടപ്പുറത്ത് ഒത്തുകൂടി മിനുങ്ങിനടക്കലും പുതിയ പദ്ധതികൾ പ്ളാൻചെയ്യലുമൊക്കെ നടത്തും. വള്ളിക്കാവ്, കായംകുളം, ഓച്ചിറ പ്രദേശങ്ങളിൽ ഉന്നതപഠനത്തിനെത്തുന്ന വിദ്യാർത്ഥികളുമായി ഇവർ ചങ്ങാത്തത്തിലാകും. സുനാമിയെത്തുടർന്ന് വീട് നഷ്ടപ്പെട്ടവർക്ക് നിർമ്മിച്ച് നൽകിയ താത്ക്കാലിക വീടുകളിലെ താമസക്കാർ മാറിത്താമസിച്ചിരുന്നു. അത്തരം ചില വീടുകൾ ഉന്നത പഠനത്തിനെത്തുന്ന വിദ്യാർത്ഥികൾക്ക് വാടകയ്ക്ക് നൽകാറുണ്ട്. ഇത്തരം വീടുകൾ വിദ്യാർത്ഥികൾക്ക് സംഘടിപ്പിച്ച് നൽകുക വഴിയാണ് ഇവർ വിദ്യാർത്ഥികളുമായി ചങ്ങാത്തത്തിലായത്. അവരുടെ വാഹനങ്ങൾ കോളേജ് സമയങ്ങളിൽ വാങ്ങി കറങ്ങിനടക്കും. വൈകുന്നേരം തിരിച്ചു കൊണ്ടു കൊടുക്കും.
വിദ്യാർത്ഥികൾ കോളേജിൽ പോകുമ്പോൾ ചിലരോട് താക്കോൽ വാങ്ങി അവിടെ മറ്റു ചില ഇടപാടുകളും നടത്താറുണ്ട്. ബീച്ചിൽ എത്തുന്ന കമിതാക്കൾക്ക് ഇവിടെ വിശ്രമിക്കാനും ആഗ്രഹങ്ങൾ നിറവേറ്റാനും വേണ്ട സൗകര്യം ചെയ്ത് കൊടുക്കും. ചെറിയ ചെറിയ ജോലികൾ ചെയ്യുന്ന ഇവർ കിട്ടുന്ന തുക മദ്യത്തിനും കഞ്ചാവിനുമായാണ് ഉപയോഗിക്കുക. ഒപ്പം സ്ത്രീവിഷയങ്ങൾക്കും. വാഗ്ദാനവുമായെത്തി മാനം കവർന്നു പെൺ കുട്ടികളിലൊരാളുടെ അമ്മയുമായി സംഘത്തിലെ ശരത്തിന് മുൻപരിചയമുണ്ടായിരുന്നു. ഇങ്ങനെയാണ് പ്രതികൾ പെൺകുട്ടികളുമായി സൗഹൃദത്തിലായത്.
കടമ്പനാട് സ്കൂളിൽ പഠിക്കുന്ന ശൂരനാട് വടക്ക് നടുവിലേമുറി സ്വദേശിനി ഒമ്പതാം ക്ലാസുകാരിയെ കഴിഞ്ഞ അഞ്ചിന് വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി സംഘം ചേർന്ന് പീഡിപ്പിച്ച ശരത് സൈനികനാണെന്നാണ് പെൺകുട്ടിയുടെ മാതാവിനോട് പറഞ്ഞിരുന്നത്. കുട്ടിയുടെ സഹോദരനെ ഗൾഫിൽ കൊണ്ടുപോകാൻ വിസ തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞാണ് വീടുമായി നല്ല ബന്ധം സ്ഥാപിച്ചത്. മൊബൈൽ ഫോൺ വഴി കുട്ടിയുമായി ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നതായും തെളിഞ്ഞിട്ടുണ്ട്. പെൺകുട്ടിയുടെ അച്ഛൻ ഗൾഫിലാണ്. നാലാം തീയതി രാവിലെ പെൺകുട്ടികളെ ഫോണിൽ വിളിച്ച് കടമ്പനാട്ടുനിന്ന് ഓട്ടോയിൽ കയറ്റി വള്ളിക്കാവ് ചെറിയഴീക്കൽ ബീച്ചിൽ കൊണ്ടുപോയി. അങ്ങനെയാണ് പീഡനം അരങ്ങേറിയത്. ഷാൾ കൊണ്ട് കയ്യും കാലും കെട്ടിയിട്ട ശേഷമായിരുന്നു പീഡനം. അപരിചിതരും സ്കൂൾ കുട്ടികളും വവ്വാക്കാവ്, പുതിയകാവ്, വള്ളിക്കാവ് ബീച്ചുകളിലും പുലിമുട്ടുകൾക്ക് സമീപവും കമിതാക്കളുടെ വിഹാര കേന്ദ്രമാണ്. ചിലർ സ്കൂൾ യൂണിഫോമിട്ട കുട്ടികളുമായിവരെ ഇവിടെ വരാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ടൂറിസത്തിന്റെ ഭാഗമായി നട്ടു വളർത്തിയ കാറ്റാടിമരങ്ങൾക്കടിയിലാണ് പ്രണയജോഡികൾക്ക് ഇഷ്ട ലൊക്കേഷൻ. ആദ്യമൊക്കെ നാട്ടുകാർ കുഴപ്പക്കാരെ ചോദ്യംചെയ്തത് പല പ്രശ്നങ്ങൾക്കും ഇടയാക്കിയിരുന്നു. സദാചാര പൊലീസെന്ന് മുദ്രകുത്തി അവരെ അപമാനിക്കാൻ തുടങ്ങി. ചിലർക്കെതിരെ ഇതിന്റെ പേരിൽ കേസ് വരെയുണ്ടായി. ഇതോടെ ആരും ഇവരെ തടയാൻ ചെല്ലാതെയായി. ഇത് അവർക്ക് കൂടുതൽ സൗകര്യമായി.