കുമളി: പള്ളിയിൽ മോഷണം നടത്തിയവർക്കു വൈദികന്‍ മാപ്പു നല്‍കിയതോടെ കേസിലെ മൂന്നു പ്രതികളെ കോടതിയും വെറുതെ വിട്ടു. കുമളി സെന്റ് തോമസ് ഫൊറോന പള്ളിയുടെയും സമീപത്തെ സെന്റ് തോമസ് സ്‌കൂളിന്റെയും ഓഫീസ് മുറികള്‍ കുത്തിത്തുറന്ന് 1.22 ലക്ഷം രൂപ അപഹരിച്ച കേസിലാണ് പ്രതികളായ നടരാജന്‍, മുരുകന്‍, കുപ്പുസ്വാമി എന്നിവരെ വെറുതെ വിട്ടത്. പള്ളി വികാരി ഫാ. തോമസ് വയലുങ്കല്‍ പ്രതികള്‍ക്കു മാപ്പു നല്‍കിയതോടെയാണ് ഇവരെ വിട്ടയയ്ക്കാന്‍ പീരുമേട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവായത്.
കഴിഞ്ഞ 22 ന് വിചാരണയ്ക്കായി പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാര്‍പ്പാപ്പയുടെ കാരുണ്യ വര്‍ഷ ആഹ്വാനത്തിന്റെ ഭാഗമായി മാപ്പു നല്‍കാന്‍ തയാറാണെന്ന് അഡ്വ. െഷെന്‍ വര്‍ഗീസ് മുഖാന്തിരം ഫാ. തോമസ് വയലുങ്കല്‍, മജിസ്‌ട്രേറ്റ് എ. ഷാനവാസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് കോടതിക്ക് പുറത്ത് പ്രതികളുമായി സംസാരിക്കാന്‍ വികാരിയോടു മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചു. മോഷണം നടത്തിയ തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ നിന്നുള്ള മോഷ്ടാക്കള്‍ക്ക് പളളി വികാരി മാപ്പു നല്‍കിയതിനു ശേഷം നന്മയുടെ വഴിയെ സഞ്ചരിക്കണമെന്നുള്ള ഉപദേശവും കൂടി കേട്ടപ്പോള്‍ മോഷ്ടാക്കള്‍ പൊട്ടിക്കരഞ്ഞു പോയി. ഇനിയൊരിക്കലും തെറ്റു ചെയ്യാതെ മാന്യമായി ജീവിച്ചുകൊള്ളാമെന്നു മൂവരും വികാരിയച്ചനു ഉറപ്പും നല്‍കി. ഇക്കാര്യം അഡ്വ. െഷെന്‍ വര്‍ഗീസ് കോടതിയെ ധരിപ്പിക്കുകയായിരുന്നു.
1,22,890 രൂപ മോഷ്ടിച്ച തമിഴ്‌നാട് ധര്‍മപുരി സ്വദേശികളായ നടരാജന്‍, കുമാര്‍, മുരുകന്‍, കുപ്പുസ്വാമി എന്നിവരെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് മോഷണം നടന്ന് ഒരാഴ്ചയ്ക്കുള്ളില്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കാരുണ്യവര്‍ഷമായി ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മോഷ്ടാക്കള്‍ക്ക് മാപ്പു നല്‍കിയതെന്ന് വികാരി കോടതിയെ അറിയിച്ചു. കരുണയുടെ വര്‍ഷത്തില്‍ സഹജീവികളോട് കരുണയോടെ വര്‍ത്തിക്കണമെന്ന മാര്‍പാപ്പയുടെ ആഹ്വാനം എല്ലാ ഞായറാഴ്ചയും കുര്‍ബാന മദ്ധ്യേ വിശ്വാസികളുമായി പങ്കു വയ്ക്കുന്ന വികാരി സ്വന്തം ജീവിതത്തിലൂടെ തന്നെ അവര്‍ക്കതു കാണിച്ചു കൊടുക്കുകയായിരുന്നു.
പള്ളിയിൽ മോഷണം നടത്തിയ പ്രതികൾക്ക് കോടതിയിൽ മാപ്പുനൽകി വികാരി; പൊട്ടിക്കരഞ്ഞു പ്രതികൾ
മൈക്രോഫിനാൻസ്: വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസ് രജിസ്‌റ്റര്‍ ചെയ്യാന്‍ ഉത്തരവ്
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: