തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ കാലില്‍ കമ്പിയിട്ട് അവശനിലയില്‍ കിടന്ന രോഗിയുടെ കൈവിരലുകള്‍ ഞെരിച്ചൊടിച്ചു. രോഗി അലറക്കരഞ്ഞിട്ടും അറ്റന്‍ഡര്‍ സുനില്‍കുമാര്‍ അതിക്രമം തുടര്‍ന്നു. അറ്റന്‍ഡറെ അന്വേഷണവിധേയമായി മെഡിക്കല്‍ കോളെജ് സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്തു.സമീപത്തുണ്ടായിരുന്നവർ മൊബൈലിൽ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടതിനെ തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി ഉത്തരവിട്ടു.
ദൃശ്യങ്ങൾ വൈറലായതോടെ സംഭവത്തിൽ ഇടപെട്ട ആരോഗ്യമന്ത്രി ശക്തമായ നടപടിയെടുക്കാൻ ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ അനുവദിക്കാൻ ആവില്ലെന്നും സത്യമാണെന്ന് തെളിഞ്ഞാൽ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി കെ.കെ.ശൈലജ പ്രതികരിച്ചു.
വിളക്കുപാറ സ്വദേശി വാസുവാണ് നഴ്സിംഗ് അസിസ്‌റ്റന്റ് സുനിൽകുമാറിന്റെ ക്രൂരതയ്‌ക്ക് ഇരയായത്. മാനസിക പ്രശ്‌നങ്ങളുള്ള 36 വയസുകാരനായ വാസു മെഡിക്കൽ കോളെജിലെ 15ആം വാർഡിലായിരുന്നു കാലൊടിഞ്ഞ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം വാസുവിന്റെ കട്ടിലിനടുത്തെത്തിയ സുനിൽകുമാർ പ്രകോപനം കൂടാതെ കൈവിരലുകൾ ഞെരിക്കുകയായിരുന്നു. വാസു വേദന കൊണ്ട് പുളയുമ്പോഴും കൈവിരലുകൾ വിടാൻ ഇയാൾ കൂട്ടാക്കിയിരുന്നില്ല.