വില്‍പനയ്ക്കുവെച്ച മത്സ്യത്തില്‍ കീടനാശിനി തളിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്. ഇടുക്കി തൊടുപുഴയ്ക്കു സമീപം വണ്ണപ്പുറം ജംക്ഷനിലെ സിഎംവി സൂപ്പര്‍ മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ വച്ച മല്‍സ്യത്തിലാണ് പാറ്റ, ഈച്ച മറ്റു പ്രാണികള്‍ എന്നിവയെ തുരത്താന്‍ ഉപയോഗിക്കുന്ന സ്പ്രേ അടിച്ചത്. ഇതിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ജനരോഷം ശക്തമായതോടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി കട സീല്‍ ചെയ്തു.
കടയിലെ ജീവനക്കാരന്‍ കീടനാശിനി അടിക്കുന്ന ദ്യശ്യങ്ങള്‍ ആരോ പകര്‍ത്തി ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. വിപണിയില്‍ പ്രചാരത്തിലുള്ള കീടനാശിനി സ്പ്രേ ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. അകലെ നിന്ന് മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍.സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ അസി. ഫുഡ് സേഫ്റ്റി കമ്മിഷണര്‍ എ. സതീഷ്കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ അടിച്ചത് കീടനാശിനിയല്ലെന്നും ആയുര്‍വേദ തൈലമാണെന്നും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നാണ് ഇതു വാങ്ങിയതെന്നും കട നടത്തിപ്പുകാരന്‍ ഉമ്മര്‍ പറഞ്ഞു. ചിലര്‍ കരുതിക്കൂട്ടി അപമാനിക്കുകയാണെന്നും ആരോപണങ്ങള്‍ ശരിയല്ലെന്നും കട നടത്തിപ്പുകാരന്‍ അറിയിച്ചു. ആ വീഡിയോ കാണാം.