കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും നേരിട്ട് മറ്റു രാജ്യങ്ങളിലേക്ക് പോകാൻ കഴിയാത്തവർക്ക് വലിയ ആശ്വാസം ആയിരുന്ന ഒരു കാര്യത്തിനാണ് ഇപ്പോൾ തിരിച്ചടി ആയിരിക്കുന്നത്. നേപ്പാൾ വഴി മറ്റ് രാജ്യങ്ങളിലേക്കുള്ള വിമാന യാത്രക്ക് ബുധനാഴ്ച അർദ്ധരാത്രിമുതൽ വിലക്കേർപ്പെടുത്തി. കോവിഡ് വ്യാപനം രൂക്ഷമായി സാഹചര്യത്തിലാണ് നടപടി. നേപ്പാൾ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള എമിഗ്രേഷൻ വിഭാഗമാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. ഇതോടെ സൗദി യാത്രക്കായി നേപ്പാളിൽ എത്തിയ ആയിരക്കണക്കിന് പ്രവാസികൾ കുടുങ്ങി. നിലവിൽ നേപ്പാളിലുള്ളവരെ സൗദിയിൽ എത്തിക്കുന്ന കാര്യം അധികൃതരുമായി ചർച്ച ചെയ്യുന്നുണ്ടെന്ന് നേപ്പാളിലെ ഇന്ത്യൻ എംബസി അറിയിച്ചു.
അതേസമയം, നേപ്പാളിലേക്ക് വരുന്നതിനും തിരികെ സ്വന്തം രാജ്യത്തേക്ക് പോകുന്നതിനും വിലക്കില്ല. ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് യാത്രാവിലക്കുള്ളതിനാൽ പ്രവാസികൾ നേപ്പാൾ, ബഹ്റൈൻ, മാലിദ്വീപ് വഴികളാണ് തെരഞ്ഞെടുത്തിരുന്നത്. മാലി വിലക്കേർപെടുത്തുകയും ബഹ്റൈൻ നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്തതോടെ ഭൂരിപക്ഷം യാത്രക്കാരും നേപ്പാളാണ് തെരഞ്ഞെടുത്തത്. വിസയും എൻ.ഒ.സിയും ആവശ്യമില്ല എന്നതും നേപ്പാൾ യാത്രികരുടെ എണ്ണം കൂടാൻ കാരണമായി. 14 ദിവസത്തെ ക്വാറൻറീന് ശേഷം ബുധനാഴ്ച രാത്രി 12 മണിക്ക് മുൻപ് യാത്രചെയ്യാൻ കഴിയാത്തവർ നേപ്പാളിൽ കുടുങ്ങുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. പതിനായിരത്തോളം സൗദി യാത്രികർ നേപ്പാളിലുണ്ടെന്നാണ് കണക്ക്.