പ്രവാസികളുടെ മൃതദേഹം ഇനി തൂക്കിനോക്കി ഫീസീടാക്കില്ല. മൃതദേഹം വിമാനം വഴി നാട്ടിലെത്തിക്കുമ്പോള്‍ അവയുടെ ഭാരം എടുക്കേണ്ടെന്ന് എയർ ഇന്ത്യയുടെ കാർഗോ വിഭാഗം തീരുമാനിച്ചു. യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം നാട്ടിലെത്തിക്കാന്‍ ഏകീകൃത നിരക്ക് നിശ്ചയിച്ചുകൊണ്ടുള്ള എയര്‍ ഇന്ത്യ തീരുമാനത്തെ പ്രവാസി സമൂഹം സ്വാഗതം ചെയ്തു. മൃതദേഹം തൂക്കി നോക്കി നിരക്ക് നിശ്ചയിക്കുന്നത് നേരത്തെ വലിയ പരാതിക്ക് ഇടനല്‍കിയിരുന്നു. പ്രവാസ ലോകത്തെയും നാട്ടിലെയും വിവിധ സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ പലവട്ടം ആവശ്യമുന്നയിച്ചു. ഇന്ത്യയിലെ എല്ലാ നഗരങ്ങളിലേക്കും ഇനി ഒരേ നിരക്ക് ആയിരിക്കും ഈടാക്കുക. എയര്‍ഇന്ത്യക്ക് പിന്നാലെ കൂടുതല്‍ വിമാന കമ്പനികളും ഇതേ പാത പിന്‍തുടരുമെന്ന സൂചനയും പ്രവാസികള്‍ക്ക് ആശ്വാസമായി.
പ്രവാസ ലോകത്ത് നിന്ന് ഉയർന്ന ശക്തമായ ഏതിർപ്പുകൾ കണക്കിലെടുത്താണ് മൃതദേഹങ്ങൾ തൂക്കി നോക്കി നിരക്ക് ഈടാക്കുന്ന രീതി എയർ ഇന്ത്യ അവസാനിപ്പിക്കുന്നത്. ഇത്തരം രീതി മൃതദേഹങ്ങളോട് അനാദരവ് കാണിക്കുന്നതിന് തുല്യമാണെന്നും വിമർശനമുയർന്നിരുന്നു. ഇതേ തുടർന്നാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. ഒരു കിലോയ്ക്ക് പതിനാറ് ദിർഹം എന്ന നിരക്കിലാണ് എയർ ഇന്ത്യ ഇതുവരെ മൃതദേഹങ്ങൾ കൊണ്ടു പോകുന്നതിന് ഈടാക്കിയിരുന്നത്. പുതിയ നിരക്കു പ്രകാരം രണ്ടായിരം ദിർഹമായിരിക്കും കേരളത്തിലേക്ക് ഒരു മൃതദേഹം കൊണ്ടുപോകുന്നതിന് ഈടാക്കുക.