സൗദിയില്‍ നടന്ന കൂട്ട അറസ്റ്റുകള്‍ക്ക് പിറകേ സല്‍മാന്‍ രാജാവ് സ്ഥാനം ഒഴിയും എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അധികാരം മുഴുവന്‍ കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് നല്‍കുന്നതിന്റെ തുടക്കമായിരുന്നു സൗദിയിലെ ശുദ്ധി കലശം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം നിഷേധിക്കുകയാണ് സൗദി അറേബ്യ. സല്‍മാന്‍ രാജാവ് സ്ഥാനം ഒഴിയുകയില്ലെന്നാണ് ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബ്ലൂംബെര്‍ഗ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. പേര് വെളിപ്പെടുത്താത്ത മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത് എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ആരോഗ്യം മോശമായാല്‍ പോലും രാജാവ് സ്ഥാനമൊഴിയുന്ന പതിവ് സൗദി അറേബ്യയില്‍ ഇല്ല. സല്‍മാന്‍ രാജാവിന് ഇപ്പോള്‍ 81 വയസ്സാണ് പ്രായം. ഇപ്പോള്‍ അദ്ദേഹത്തിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ല. അതുകൊണ്ട് തന്നെ സല്‍മാന്‍ രാജാവ് സ്ഥാനം ഒഴിയും എന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ് എന്നാണ് വിശദീകരണം.
Also Read: സൗദിയുടെ പടയൊരുക്കം; കേരളം അപകട ഭീതിയിൽ
ജൂണ്‍ മാസത്തില്‍ ആയിരുന്നു കിരീടാവകാശിയായിരുന്ന മുഹമ്മദ് ബിന്‍ നയിഫിനെ ആ സ്ഥാനത്ത് നിന്ന് മാറ്റി മുഹമ്മദ് ബിന്‍ സല്‍മാനെ പ്രതിഷ്ഠിച്ചത്. അതിന് ശേഷം സൗദി കണ്ടത് ഞെട്ടിപ്പിക്കുന്ന മാറ്റങ്ങള്‍ ആയിരുന്നു. ഏറ്റവും ഒടുവില്‍ മുഹമ്മദ് ബിന്‍ സല്‍മാനെ അഴിമതി വിരുദ്ധ സമിതിയുടെ തലവനായി സല്‍മാന്‍ രാജാവ് നിയമിച്ചത്. ഇതിന് ശേഷം രാജകുമാരന്‍മാര്‍ അടക്കം അഞ്ഞൂറോളം പേരാണ് അറസ്റ്റിലായത്. രാജകുമാരന്‍മാര്‍ അടക്കം സൗദിയിലെ ഒരു കൂട്ടം പ്രമുഖരെ ആണ് ഒറ്റ ദിവസം കൊണ്ട് അറസ്റ്റ് ചെയ്തത്. അധികാരം ഉറപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്തരം ഒരു നടി എന്ന രീതിയിലും ഇത് വിലയിരുത്തപ്പെട്ടു. കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനെതിരെ നിലകൊള്ളുന്നവരാണ് അറസ്റ്റിലായത് എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
മുന്‍ രാജാക്കന്‍മാരെല്ലാം മരിക്കും വരെ രാജാവായി തന്നെ തുടര്‍ന്നിരുന്നു എന്നതാണ് സത്യം. ഒരാളുടെ കാര്യത്തില്‍ മാത്രമാണ് ഇതില്‍ നിന്ന് വ്യത്യസ്തമായി സംഭവിച്ചിട്ടുള്ളൂ. 1964 ല്‍ ജീവിച്ചിരിക്കെ സ്ഥാനം ഒഴിഞ്ഞ സൗദ് ബിന്‍ അബ്ദുള്‍ അസീസ് രാജാവ് മാത്രമാണ് ഇക്കാര്യത്തില്‍ ഒരു അപവാദം. സഹോദരനും കിരീടാവകാശിയും ആയ ഫൈസല്‍ ബിന്‍ അബ്ദുള്‍ അസീസിന് വേണ്ടിയായിരുന്നു സൗദി രാജാവ് സ്ഥാനം ഒഴിഞ്ഞത്. രാജകുടുംബത്തിനുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്ന കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു ഇത്.