കരിപ്പൂരിൽ നിന്നും ജംബോ വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി ലഭിച്ചു. മെയ് മാസം മുതൽ കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി ലഭിച്ചിരുന്നെങ്കിലും സ്ഥിരം ജംബോ സർവീസുകൾക്കുള്ള അനുമതി വൈകുകയായിരുന്നു. ഫെബ്രുവരി 17 മുതൽ കരിപ്പൂർ- ജിദ്ദ സർവീസ് തുടങ്ങുമെന്ന് എയർ ഇന്ത്യ വിമാനത്താവള അധികൃതരെ അറിയിച്ചിട്ടുണ്ട്.
ജംബോ വിമാന സർവീസിന് അനുമതി വൈകിയത് പ്രവാസികൾക്ക് തിരിച്ചടിയായിരുന്നു. ഒന്നുകിൽ കണ്ണൂർ വിമാനത്താവളത്തിലോ അല്ലെങ്കിൽ നെടുമ്പാശ്ശേരിയിലോ വിമാനമിറങ്ങേണ്ട സ്ഥിതിയിലായിരുന്നു പലരും. എന്നാൽ കഴിഞ്ഞ ചൊവ്വാഴ്ച ജിദ്ദയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ ജംബോ വിമാനം 25ന് രാവിലെ കരിപ്പൂരിൽ ലാൻഡ് ചെയ്തിരുന്നു. ഈ ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കിയതോടെയാണ് ഇനി മുതൽ ജംബോ വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി ലഭിച്ചത്. എയർ ഇന്ത്യയുടെ ജംബോ വിമാനങ്ങളാണ് ഇനി മുതൽ കരിപ്പൂരിൽ നിന്നും സർവീസ് നടത്തുക.