അറ്റ്ലസ് രാമചന്ദ്രന്റെ ജീവിതം കൂടുതല്‍ കുരുക്കിലേക്ക് നീളുന്നു. മൂന്ന് വര്‍ഷത്തേയ്ക്ക് രാമചന്ദ്രന്‍ ജയിലിലായതോടെ ആര്‍ക്കും രക്ഷിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്കായി കാര്യങ്ങൾ. ഗള്‍ഫ് മേഖലയിലെ 52 ഷോറൂമുകളില്‍ പണിയെടുത്തിരുന്ന നൂറുകണക്കിന് മലയാളി യുവാക്കള്‍ ഇതോടെ പ്രതിസന്ധിയിലായി. ദുബായിലെ അറ്റ്‌ലസ് ഷോറൂമുകളെല്ലാം പ്രതിസന്ധിയിലാണ്. ദുബായില്‍ പന്ത്രണ്ടും അബുദാബിയില്‍ രണ്ടുമടക്കം യുഎഇയില്‍ അറ്റ്‌ലസിന്റെ സ്വര്‍ണാഭരണശാലകളില്‍ 19 എണ്ണത്തില്‍ മിക്കവയും രാമചന്ദ്രന്റെ പേരിലുള്ളവയാണ്. പ്രവര്‍ത്തനരഹിതമായ 52 ഷോറൂമുകളിലെ നൂറുകണക്കിന് ജീവനക്കാര്‍ കൈയില്‍ കാശില്ലാതെ ദുരിതക്കയത്തിലുമായി. താങ്ങും തണലുമാകാന്‍ ആരുമില്ലാത്ത അവസ്ഥയിലാണ് ഈ മലയാളികള്‍.
യുഎഇയിലെ 19 ഷോറൂമുകളില്‍ രാമചന്ദ്രന്‍ ഓഗസ്റ്റ് 23ന് അറസ്റ്റിലാകുന്നതിന് മുമ്പുതന്നെ വില്‍പന നിലച്ചിരുന്നു. ഇപ്പോള്‍ ഓരോ ഷോറൂമിലും ഒന്നോ രണ്ടോ പേര്‍ മാത്രം. കട തുറന്നിരിക്കുന്നുവെങ്കിലും കച്ചവടം ഇല്ല. ഒരു ഷോറൂമിലും ഒരു ഗ്രാം സ്വര്‍ണാഭരണം പോലുമില്ല. ഇതിനിടെ രാമചന്ദ്രനെ ജയില്‍ മോചിതനാക്കാന്‍ നടത്തുന്ന ശ്രമങ്ങളും പ്രതിസന്ധിയിലായി. കീഴ്‌കോടതി വിധിക്കെതിരെ അപ്പീല്‍ പോലും നല്‍കാനായിട്ടില്ല. അതിനിടെ കൂടുതല്‍ കേസുകളില്‍ രാമചന്ദ്രന്‍ ശിക്ഷിക്കപ്പെടാനും സാധ്യതയുണ്ട്.
അതേസമയം ആയിരം കോടിയുടെ വായ്പാ തിരിച്ചടവിന് ഗള്‍ഫില്‍ തീരെ അറിയപ്പെടാത്ത മാസ് ഗ്രൂപ്പ് എന്ന നിക്ഷേപ സ്ഥാപനം വഴി അറ്റ്‌ലസ് ഗ്രൂപ്പില്‍ നിക്ഷേപമുണ്ടാക്കാമെന്ന് രാമചന്ദ്രന്‍ കോടതി മുമ്പാകെ നല്‍കിയ വാഗ്ദാനം ഒരു കളിപ്പീരുപണിയായിരുന്നുവെന്നാണ് അധികൃതരുടെ നിഗമനം. കാരണം ഈ സ്ഥാപനത്തിന് 200 കോടി രൂപപോലും നിക്ഷേപിക്കാനുള്ള ത്രാണിയില്ലത്രെ. ഇതോടെ ജയില്‍ മോചിതനാകാനുള്ള അറ്റ്‌ലസ് രാമചന്ദ്രന്റെ എല്ലാ ശ്രമവും അവസാനിക്കുകയാണ്. യുഎഇയിലെ 19 അറ്റ്‌ലസ് ഷോറൂമുകള്‍ ഈടായി നല്‍കാമെന്ന ഉറപ്പും യുഎഇയിലെ ബാങ്കുകള്‍ അംഗീകരിക്കില്ല.
ഇവയില്‍ മിക്കവയും രാമചന്ദ്രന്റെ ഭാര്യ ഇന്ദിരാ രാമചന്ദ്രന്റെ പേരിലുള്ളവയാണ്. കാല്‍ കഴഞ്ച് പൊന്നുപോലുമില്ലാത്ത ഈ ഷോറൂമുകളാകട്ടെ ഗള്‍ഫിലെ അറ്റ്‌ലസ് സ്‌പോണ്‍സര്‍മാരുടെ വകയും. ഒമാനിലെ അറ്റ്‌ലസ് ഹെല്‍ത്ത് കീയര്‍ ഗ്രൂപ്പിന്റെ വന്‍ ലാഭം കൊയ്യുന്ന രണ്ട് നക്ഷത്ര ആശുപത്രികളിലൊന്ന് ഒരു പ്രമുഖ ഒമാനി ഗ്രൂപ്പിന് വിറ്റ് കടം വീട്ടാമെന്ന് കോടതിക്ക് രാമചന്ദ്രന്‍ ഉറപ്പ് നല്‍കിയതും പാലിക്കപ്പെട്ടില്ല. വില സംബന്ധിച്ച തര്‍ക്കംമൂലം ആ പദ്ധതിയും അലസി.