പടര്‍ന്നു പിടിക്കാന്‍ ശേഷിയുള്ള പുതിയൊരു തരം വൈറസിനെ ഗവേഷകര്‍ ചൈനയില്‍ കണ്ടെത്തി. പന്നികളിലാണ് പുതിയ ഫ്‌ളൂ വൈറസ് വകഭേദം കണ്ടെത്തിയത്. ‘G4 EA H1N1’ എന്ന് ഗവേഷകര്‍ വിളിക്കുന്ന പുതിയ വൈറസ് വകഭേദത്തിന്, വ്യതിയാനം സംഭവിച്ച് ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ പടരാന്‍ ശേഷി ലഭിച്ചാല്‍, ആഗോളതലത്തില്‍ തന്നെ അത് ഭീഷണി സൃഷ്ടിച്ചേക്കാമെന്ന്, യു എസ് ഗവേഷണ ജേര്‍ണലായ ‘പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസി’ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.ഇപ്പോൾ ഇത് ഭീഷണിയല്ലെങ്കിലും, അതിന് മനുഷ്യരില്‍ പകരാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ അഭിപ്രായം. മനുഷ്യരെ ബാധിക്കുന്നതരത്തില്‍ അതിന് വ്യതിയാനം (മ്യൂട്ടേഷന്‍) സംഭവിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍, നിരന്തര നിരീക്ഷണം ആവശ്യമുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
അപകടകരമായ ജനിത ഘടനയാണ് ഈ വൈറസിന്റേത്. പന്നികളിലെ വൈറസ് നിയന്ത്രിക്കുന്നതിനും പന്നികളുമായി ബന്ധപ്പെട്ട വ്യവസായത്തൊഴിലാളികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും നടപടി കൈക്കൊള്ളണമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.