ഇന്ത്യയില്‍ അഞ്ച് ശതമാനം വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ ആപ്പ് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ഫേസ്ബുക്കുമായി വിവരങ്ങള്‍ പങ്കുവയ്ക്കാം എന്ന പുതിയ പ്രൈവസി നിബന്ധന തല്‍ക്കാലത്തേക്ക് മരവിപ്പിച്ചെങ്കിലും ഇത് നടപ്പിലാക്കാനുള്ള ശ്രമം വലിയ തിരിച്ചടിയാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ആപ്പിന് ഉണ്ടാക്കിയത് എന്നാണ് ഓണ്‍ലൈന്‍ സര്‍വേ പറയുന്നത്.
സർവ്വേയിൽ പങ്കെടുത്തവരിൽ 21 ശതമാനം വാട്ട്സ്ആപ്പിന് സമാന്തരമായി പുതിയ മെസേജ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ട് എന്ന് പറയുന്നു. 22 ശതമാനം പേര്‍ വാട്ട്സ്ആപ്പ് ഉപയോഗം കുറച്ചതായും പറയുന്നു. ഏതാണ്ട് 17,000 പേരാണ് സര്‍വേയില്‍ പങ്കെടുത്തത് എന്നാണ് ലോക്കല്‍ സര്‍ക്കിള്‍ സർവ്വേയിൽ പറയുന്നത്.
മെയ് മാസത്തില്‍ പ്രൈവസി പോളിസി നടപ്പിലാക്കാനാണ് ശ്രമം എങ്കില്‍ വാട്ട്സ്ആപ്പ് ബിസിനസ് അക്കൌണ്ടുകള്‍ ഉപയോഗിക്കില്ലെന്ന് 79 ശതമാനം സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നു. ഇതില്‍ തന്നെ 55 ശതമാനം വാട്ട്സ്ആപ്പിന് ബദലായ അപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്തുകഴിഞ്ഞെന്നാണ് സര്‍വേ പറയുന്നത്.