നിർത്തി വച്ചിരുന്ന വേരിഫിക്കേഷന്‍ സംവിധാനം പുനരാരംഭിച്ച് ട്വിറ്റര്‍. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയെ പോലെ ട്വിറ്ററിനും ബ്ലൂ ടിക് വേരിഫിക്കേഷനുണ്ടായിരുന്നു. 2017 ല്‍ ട്വിറ്റര്‍ വേരിഫിക്കേഷന്‍ നിര്‍ത്തിവച്ചിരുന്നു. വെരിഫിക്കേഷൻ ഏകപക്ഷീയവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണെന്ന വിമര്‍ശനത്തെത്തുടര്‍ന്നായിരുന്നു ഇത്. താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന ഈ വേരിഫിക്കേഷന്‍ പ്രോസസ് ആണ് ട്വിറ്റെർ പുനരാരംഭിച്ചിരിക്കുന്നത്. പ്രശസ്തരായ വ്യക്തികൾക്കളുടെയും സ്ഥാപനങ്ങളുടെയും പേരിൽ നിരവധി വ്യാജ അക്കൗണ്ടുകൾ ട്വിറ്ററിലുണ്ട്. വെരിഫിക്കേഷൻ സംവിധാനത്തിലൂടെ ഏതാണ് ഓരോ വ്യക്തിയുടെയും സ്ഥാപനത്തിൻറെയും യഥാർത്ഥ അക്കൗണ്ട് എന്ന് മനസ്സിലാക്കാനാകും.
സര്‍ക്കാര്‍, കമ്പനികള്‍, ബ്രാന്‍ഡുകള്‍, സംഘടനകൾ, വാര്‍ത്താ ഔട്ട്ലെറ്റുകള്‍, പത്രപ്രവര്‍ത്തകര്‍, വിനോദം, കായികം, സംഘാടകര്‍, മറ്റ് സ്വാധീനമുള്ള വ്യക്തികള്‍ എന്നിവർക്കാണ് ഈ വെരിഫിക്കേഷൻ സംവിധാനം ഉപയോഗിക്കാൻ അവസരം. ഇതിനായി
നിങ്ങളുടെ അക്കൗണ്ട് കഴിഞ്ഞ ആറുമാസമായി സജീവമായിരിക്കണം. സര്‍ക്കാര്‍ ഐഡികളുമായി ഒത്തുപോകുന്ന യഥാര്‍ത്ഥ ഫോട്ടോ ഉപയോഗിച്ചിട്ടുണ്ടായിരിക്കണം.
യോഗ്യരായ ട്വിറ്റർ ഉപഭോക്താക്കൾക്ക് ഏതാനും ദിവസങ്ങൾക്കുള്ളിൽ തങ്ങളുടെ ‘അക്കൗണ്ട് സെറ്റിങ്‌സ്’ സെക്ഷനിൽ വെരിഫിക്കേഷൻ അപ്ലിക്കേഷൻ എന്ന ഭാഗം കാണാൻ സാധിക്കും. ഈ ഓപ്ഷൻ ക്ലിക്ക് ചെയ്തു മുൻപേ വ്യക്തമാക്കിയ 6 വിഭാഗങ്ങളിൽ നിങ്ങൾ ഏതു വിഭാഗത്തിൽ പെടുന്നു വ്യക്തമാക്കണം. ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ പോലുള്ള ഗവണ്‍മെന്റ് അംഗീകൃത ഫോട്ടോ ഐഡികാര്‍ഡ് അപ്ലോഡ് ചെയ്യണം. ഇതിനായി ഒരു ലിങ്ക് നല്‍കും. ഒറിജിനല്‍ ഇമെയ്ല്‍ ഐഡി, ബ്രാന്‍ഡുകളോ സ്ഥാപനങ്ങളോ ബിസിനസോ ആയാല്‍ അതിന്റെ ഔദ്യോഗിക വെബൈസൈറ്റ് എന്നിവയും നല്‍കണമെന്നാണ് വിവരം. കുറച്ച് ദിവസങ്ങൾക്ക് ശേഷം നിങ്ങളുടെ അക്കൗണ്ട് വെരിഫൈ ആകുകയാണെങ്കിൽ നീല ടിക്ക് മാർക്ക് നിങ്ങളുടെ അക്കൗണ്ടിനൊപ്പം കാണാം.നിരസിക്കപ്പെടുകയാണെങ്കിൽ കൂടുതൽ രേഖകളുമായി 30 ദിവസത്തിന് ശേഷം വീണ്ടും അപേക്ഷ സമർപ്പിക്കാൻ സാധിക്കും.