ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ‘ശിവശക്തി പോയിന്റ്’ ന് 370 കോടി വർഷം പഴക്കമുണ്ടെന്ന് ശാസ്ത്രജ്ഞർ. ബെംഗളൂരുവിലെ ഐഎസ്ആർഒയുടെ ഇലക്ട്രോ ഒപ്റ്റിക്സ് സിസ്റ്റംസ് സെന്റർ, അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറി, ചണ്ഡിഗഡിലെ പഞ്ചാബ് സർവകലാശാല എന്നിവയിലെ ശാസ്ത്രജ്ഞരാണ് ഇക്കാര്യം വ്യക്തമാക്കിയത്. റെസല്യൂഷൻ റിമോട്ട് സെൻസിങ് ഡാറ്റാസെറ്റുകൾ ഉപയോഗിച്ചാണ് ഇവർ ശിവശക്തി പോയിന്റിന്റെ കാലപ്പഴക്കം നിർണയിച്ചത്.
2023ൽ ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ -3 സോഫ്റ്റ് ലാന്റിങ് നടത്തിയ ചന്ദ്രനിലെ പ്രദേശമാണ് ‘ശിവശക്തി പോയിന്റ്’. 2023 ഓഗസ്റ്റ് 23നായിരുന്നു വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വഹിക്കുന്ന ചന്ദ്രയാൻ -3 ബഹിരാകാശ പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപം ഇറങ്ങിയത്. ഇതോടെ ചന്ദ്രനിൽ ബഹിരാകാശ പേടകം സോഫ്റ്റ് ലാന്റിങ് നടത്തുന്ന നാലാമത്തെ രാജ്യമായും ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായും ഇന്ത്യ മാറിയിരുന്നു. സോവിയറ്റ് യൂണിയൻ, യുഎസ്, ചൈന എന്നീ രാജ്യങ്ങളായിരുന്നു ചന്ദ്രനിൽ സോഫ്റ്റ് ലാന്റിങ് നടത്തിയ മറ്റു രാജ്യങ്ങൾ.
2023 ജൂലൈ 14 ന് വിക്ഷേപിച്ച ചന്ദ്രയാൻ 3 ദൗത്യത്തിൽ 35 ദിവസങ്ങൾക്കുശേഷം ഓഗസ്റ്റ് 17നാണ് പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ മൊഡ്യൂൾ വിജയകരമായി വേർപെട്ടത്. ഓഗസ്റ്റ് 18 വൈകുന്നേരം നാലുമണിയോടെ ലാൻഡർ മൊഡ്യൂൾ താഴ്ന്ന ഭ്രമണപഥത്തിലേക്ക് മാറി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സുരക്ഷിത ലാൻഡിങ് നടത്താനുള്ള സ്കാനിങ്ങിനിടെ ഓഗസ്റ്റ് 19ന് ചന്ദ്രന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ലാൻഡർ പകർത്തിയിരുന്നു.
ചന്ദ്രയാൻ ലാൻഡർ ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെ പോയിൻ്റിന് ശിവശക്തി പോയിൻ്റ് എന്ന് ഇന്ത്യ പേര് നൽകുകയും ചെയ്തു. ശാസ്ത്രീയനേട്ടം ആഘോഷിക്കപ്പെടുന്ന വേളയിൽ മതവിശ്വാസവുമായി ബന്ധമുള്ള പേര് നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി ഏറെ ചർച്ചയാകുകയും ചെയ്തിരുന്നു.