അനായാസം വിജയിക്കാമായിരുന്ന കളി ഒരിക്കൽ കൂടി രാജസ്ഥാന്റെ ഫിനിഷർമാർ കൊണ്ടുപോയി കളഞ്ഞു. വിജയത്തിനടുത്തെത്തിയ മത്സരം രാജസ്ഥാൻ കൈവിട്ടപ്പോൾ, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് 11 റണ്‍സ് വിജയം. ആർസിബി ഉയർത്തിയ 206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്.
സീസണിലെ ഏഴാം തോൽവി വഴങ്ങിയതോടെ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏറക്കുറെ അവസാനിച്ചു. അതേസമയം ആറാം വിജയം സ്വന്തമാക്കിയ ബെംഗളൂരു 12 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കു കുതിച്ചു. ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബെംഗളൂരുവിന്റെ ആദ്യ വിജയമാണിത്.
19 പന്തിൽ 49 റൺസെടുത്ത യശസ്വി ജയ്സ്വാളാണ് രാജസ്ഥാൻ ടോപ് സ്കോറർ. 34 പന്തുകൾ നേരിട്ട ധ്രുവ് ജുറേൽ 47 റണ്‍സടിച്ചെങ്കിലും രാജസ്ഥാനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ചറി കൂട്ടുകെട്ടാണ് ഓപ്പണർമാരായ യശസ്വി ജയ്സ്വാളും 14 വയസ്സുകാരൻ വൈഭവ് സൂര്യവംശിയും ചേർന്ന് രാജസ്ഥാനു വേണ്ടി അടിച്ചത്. 16 റൺസെടുത്ത വൈഭവിനെ അഞ്ചാം ഓവറിൽ ബോൾഡാക്കിയത് ഭുവനേശ്വർ കുമാർ.
സിക്സടിച്ചതിനു പിന്നാലെയാണ് വൈഭവിന്റെ കുറ്റി ഭുവനേശ്വർ തെറിപ്പിച്ചത്. പവർപ്ലേയിൽ 59 റൺസായിരുന്നു രാജസ്ഥാന്റെ സമ്പാദ്യം. സ്കോർ 72ൽ നിൽക്കെ യശസ്വി ജയ്സ്വാളിനെ ഹെയ്സൽവുഡ് വീഴ്ത്തി. 10 പന്തുകൾ മാത്രമായിരുന്നു ക്യാപ്റ്റൻ റിയാൻ പരാഗിന്റെ ഇന്നിങ്സ് നീണ്ടതെങ്കിലും 22 റണ്‍സടിച്ച് പരാഗ് റണ്ണൊഴുക്കിനു വേഗത കൂട്ടി.