ഹാട്രിക്കുമായി കളം നിറഞ്ഞ ഇയാൻ ഹ്യൂമിന്റെ (34, 45, 81) മികവിൽ കൊൽക്കത്ത തോൽപ്പിച്ചത് തുടർ വിജയങ്ങളുമായി ഐഎസ്എല്ലിൽ തിരിച്ചുവരവിന്റെ പാതയിലായിരുന്ന മുംബൈ സിറ്റി എഫ്സിയെ. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു കൊൽക്കത്തയുടെ വിജയം. ഇതോടെ കഴിഞ്ഞ മൂന്നു മൽസരങ്ങളിൽ ഗോൾ നേടാനാവാത്തതിന്റെ വിഷമത്തിന് ഹ്യൂമും പരിഹാരം കണ്ടു.
34-ാം മിനിറ്റിലായിരുന്നു ഹ്യൂമേട്ടന്റെ ആദ്യ ഗോൾ. മധ്യഭാഗത്തുനിന്ന് ലഭിച്ച പന്തുമായി ഒന്നുരണ്ടു ചുവടു വച്ച് ബോക്സിന് മുന്നിലേക്ക് ഗയ്‌വിലന്റെ പാസ്. ഓടിയെത്തിയ ഹ്യൂം പന്ത് നിലംതൊടും മുൻപെ തകർപ്പൻ ഷോട്ടിലൂടെ വല കുലുക്കി. സ്കോർ 1-0. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനല്‍റ്റിയിൽ നിന്ന് ഹ്യൂം കൊൽക്കത്തയുടെ ലീഡ് വർധിപ്പിച്ചു. ഗോളിന് ഉത്തരവാദി ബോക്സിനുള്ളിൽ ഗയ്‌വിലനെ മറിച്ചിട്ട സുഭാഷ് സിങ്. പെനൽറ്റിയെടുത്ത ഹ്യൂമിന് ഇത്തവണയും പിഴച്ചില്ല. സ്കോർ 2-0.
രണ്ടാം പകുതിയിലാണ് ഹ്യൂം ഹാട്രിക് തികച്ചത്. അഗസ്റ്റിൻ ഫെർണാണ്ടസ് കൊൽക്കത്തയുടെ നാലാം ഗോൾ നേടിയപ്പോൾ മുംബൈയുടെ ആശ്വാസഗോൾ സെലിം ബെനാച്ചർ വക. ജയത്തോടെ 10 പോയിന്റുമായി കൊൽക്കത്ത അഞ്ചാം സ്ഥാനത്തേക്ക് കയറി. മുംബൈ ആകട്ടെ ഒരു പടി താഴേക്കിറങ്ങി ആറാമതായി.