സ്പിന്നർമാർ കളം നിറഞ്ഞാടിയ ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് അനായാസ ജയം. വെറും മൂന്നു ദിവസം കൊണ്ടാണ് ഇന്ത്യ മത്സരം കൈപ്പിടിയിലൊതുക്കിയത്. മൊഹാലിയിലെ ചത്ത പിച്ചില്‍ സ്പിന്നര്‍മാര്‍ അന്തകവേഷമണിഞ്ഞ് ഉറഞ്ഞുതുള്ളിയപ്പോള്‍ മത്സരം ഏക പക്ഷീയമായി.
ബാറ്റ്‌സ്മാന്മാരുടെ ശവപ്പറമ്പായ മത്സരത്തില്‍ 108 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ജയിക്കാന്‍ 217 വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക രണ്ടാമിന്നിങ്‌സില്‍ 200 റണ്ണിന് ഓള്‍ഔട്ടായി. ഒന്നാമിന്നിങ്‌സില്‍ ആര്‍. അശ്വിനാണ് അന്തകനായതെങ്കില്‍ രണ്ടാമിന്നിങ്‌സില്‍ രവീന്ദ്ര ജഡേജയുടെ ഊഴമായിരുന്നു. 11.5 ഓവറില്‍ 21 റണ്ണിന് അഞ്ചു വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. അശ്വിന്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി.
36 റണ്ണെടുത്ത വാന്‍ സൈല്‍ മാത്രമാണ് പേരിനെങ്കിലും ഇന്ത്യന്‍ സ്പിന്നിനെ ചെറുക്കാന്‍ ശ്രമിച്ചത്.
രണ്ടിന് 125 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം കളിയാരംഭിച്ച ഇന്ത്യയ്ക്ക് രണ്ടാമിന്നിങ്‌സിലും ഒരുവേളയും പിടിച്ചുനില്‍ക്കാനായില്ല. ചേതേശ്വര്‍ പൂജാരയാണ് പൊരുതാനുള്ള സ്‌കോറില്‍ ഇന്ത്യയെ എത്തിച്ചത്. 220 മിനിറ്റ് ക്രീസില്‍ നിന്ന പൂജാര 77 റണ്‍സെടുത്താണ് മടങ്ങിയത്.
നവംബര്‍ പതിനാലിന് ബെംഗളൂരുവിലാണ് രണ്ടാം ടെസ്റ്റ്.