ന്യൂഡൽഹി∙ രഞ്ജി ട്രോഫി മൽസരത്തിനിടെ ദേശീയ ടീം താരങ്ങളായ ഗൗതം ഗംഭീറും മനോജ് തിവാരിയും തമ്മിൽ കൈയ്യാങ്കളി. ഡൽഹി ഫിറോസ് ഷാ കോട്‌ല മൈതാനത്ത് നടക്കുന്ന ഡൽഹി- ബംഗാൾ മൽസരത്തിനിടെയാണ് സംഭവം. ഇരുവരെയും പിടിച്ചുമാറ്റാൻ ചെന്ന അംപയർ കെ. ശ്രീനാഥിനെ ഡൽഹി ടീം ക്യാപ്റ്റൻ കൂടിയായ ഗംഭീർ പിടിച്ചു തള്ളി. ഗംഭീറിനെതിരെ കടുത്ത നടപടിക്ക് സാധ്യതയുണ്ട്.
ഡൽഹി താരം മനൻ ശർമയെറിഞ്ഞ എട്ടാം ഓവറിന്റെ ആദ്യ പന്തിൽ ബംഗാളി ബാറ്റ്സ്മാനായ പാർഥസാരഥി ഭട്ടാചർജി പുറത്തായി. പിന്നീട് ബാറ്റിങ്ങിനെത്തിയത് ബംഗാൾ ക്യാപ്റ്റനായ മനോജ് തിവാരി. തൊപ്പിയുമണിഞ്ഞ് കളത്തിലെത്തിയ തിവാരി ആദ്യ പന്ത് എറിയാനെത്തിയ ബോളറെ തിരിച്ചയച്ച് ഹെൽമറ്റ് കൊണ്ടുവരാൻ ഡ്രെസിങ് റൂമിലേക്ക് നിർദേശമയച്ചു. എന്നാൽ, സമയം പാഴാക്കാനുള്ള തിവാരിയുടെ ശ്രമമാണിതെന്ന് ആരോപിച്ച് ഡൽഹി താരങ്ങൾ രംഗത്തെത്തി.
ഇതിനിടെ സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഗംഭീർ പിച്ചിനടുത്തെത്തി തിവാരിയെ ചീത്ത വിളിക്കുകയായിരുന്നു. തിവാരിയും ശക്തമായി പ്രതികരിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഗംഭീർ ‘വൈകിട്ട് കാണാമെന്നും, നിന്നെ ഞാൻ അടിച്ചു ശരിപ്പെടുത്തുമെന്നും’ തിവാരിയോട് ഭീഷണി മുഴക്കി. ‘എന്തിന് വൈകുന്നേരം വരെ കാക്കണം, ഇപ്പോൾത്തന്നെ തീർക്കാമെന്ന്’ പറഞ്ഞ് തിവാരിയും ദേഷ്യപ്പെട്ടതോടെ വാക്കേറ്റം കൈയ്യാങ്കളിയിലേക്ക് നീളുകയായിരുന്നു. ഇതിനിടെയാണ് പിടിച്ചുമാറ്റാനെത്തിയ അംപയറെ ഗംഭീർ പിടിച്ചു തള്ളിയത്.