ന്യൂഡല്‍ഹി: ഒടുവില്‍ ജയം ഇന്ത്യക്കൊപ്പം. ഫിറോസ് ഷാ കോട്‌ല ഗ്രൗണ്ടില്‍ ദക്ഷിണാഫ്രിക്ക ആവുന്നത്ര വൈകിക്കാൻ നോക്കിയിട്ടും ഇന്ത്യൻ ജയം തടയാനായില്ല.. ആക്രമണ ബാറ്റിംഗിനു പേരു കേട്ട ദക്ഷിണാഫ്രിക്കക്കാര്‍ ഇന്ത്യന്‍ സ്പിന്നിനു മുന്നില്‍ ചായ വരെ പിടിച്ചു നിന്നെങ്കിലും ഡിവില്ലിയേഴ്‌സ് അശ്വിനു മുന്നില്‍ കീഴടങ്ങിയതോടെ തോല്‍വി സമ്മതിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് 377 റണ്‍സിന്റെ ജയം.
വിജയലക്ഷ്യം(481) അപ്രാപ്യമാണെന്നു മനസ്സിലാക്കിയ അവര്‍ ഒരിക്കല്‍പോലും വിജയത്തിനായി പൊരുതിയില്ല. എങ്ങനെയെങ്കിലും ഇന്ത്യയുടെ വിജയം തടയുക മാത്രമായിരുന്നു ലക്ഷ്യം. മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ പ്രകടനം ഇതിനുദാഹരണമായിരുന്നു. 297 പന്തുകള്‍ നേരിട്ടാണ് എ.ബി. ഡിവില്ലിയേഴ്‌സ് 43 റണ്‍സ് നേടിയത്. ക്യാപ്റ്റന്‍ ഹാഷിം ആംല നേരിട്ടത് 244 പന്തുകള്‍, നേടിയത് 24 റണ്‍സ്. ഡു പ്ലെസിസ് 10 റണ്‍സ് എടുത്തത് 97 പന്ത് നേരിട്ട്.
രണ്ടിന് 72 റണ്‍സ് എന്ന നിലയില്‍ അവസാന ദിനം കളിയാരംഭിച്ച ദക്ഷിണാഫ്രിക്ക ചായയ്ക്കു പിരിയുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തിരുന്നു. ഡിവില്ലിയേഴ്‌സ് ക്രീസിലുള്ളതായിരുന്നു അവരുടെ ആശ്വാസം. പക്ഷെ, ചായയ്ക്കു ശേഷം അശ്വിന്റെ പന്തില്‍ രവീന്ദ്ര ജഡേജയുടെ കൈകളില്‍ ഡിവില്ലിയേഴ്‌സ് കുരുങ്ങിയതോടെ ദക്ഷിണാഫ്രിക്ക തോല്‍വി സമ്മതിച്ചു. വാലറ്റക്കാരുടെ വിക്കറ്റുകള്‍ ഉമേഷ് യാദവ് സ്വന്തമാക്കി. ഇന്ത്യയ്ക്കു വേണ്ടി അശ്വിന്‍ അഞ്ചു വിക്കറ്റുകള്‍ നേടി. ഉമേഷ് യാദവ് മൂന്നും രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ഇന്ത്യ: 334, 267. ദക്ഷിണാഫ്രിക്ക: 121, 143.