ഐപിഎൽ ആദ്യ മത്സരത്തിന് തയ്യാറാക്കിയ ചെപ്പോക്കിലെ പിച്ചിനെതിരെ ചെന്നൈ നായകന്‍ ധോണിയും ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും മോശം അഭിപ്രായമാണ് പങ്കുവച്ചത്. പിച്ചിന്റെ നിലവാരം മെച്ചപ്പെടണമെന്ന അഭിപ്രായമാണ് ഇരുവരും പങ്കിട്ടത്. എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഹര്‍ഭജന്‍ സിങ്.
പിച്ച് അത്ര മോശമായിരുന്നെന്ന അഭിപ്രായം തനിക്കില്ലെന്ന് ഭാജി പറയുന്നു. ബാറ്റ് ചെയ്യാന്‍ കുറച്ച് ബുദ്ധിമുട്ടുള്ള പിച്ചാണെന്നതില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ ഒട്ടും കളിക്കാന്‍ കഴിയാത്ത പിച്ചാണെന്ന് തനിക്ക് അഭിപ്രായമില്ല. ഒരു ടീം 170 180 സ്‌കോര്‍ നേടിയാല്‍ അത് നല്ല വിക്കറ്റാണെന്ന് അഭിപ്രായം ഉയരും. എന്നാല്‍ മികച്ച സ്പിന്‍, പേസ് ബൗളിങ് മികവില്‍ ഒരു ടീം കുറഞ്ഞ സ്‌കോറില്‍ പുറത്താകുമ്‌ബോള്‍ പിച്ച് മോശമാണ് എല്ലാവര്‍ക്കും. എന്തുകൊണ്ടാണതെന്ന് ഹര്‍ഭജന്‍ ചോദിച്ചു.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വിജയത്തിലേക്ക് നയിച്ചത് സ്പിന്നര്‍മാരുടെ ബൗളിങ് മികവായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനെ വെറും 70 റണ്‍സില്‍ എറിഞ്ഞിടാന്‍ ചെന്നൈ ബൗളര്‍മാര്‍ക്ക് സാധിച്ചു. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ വെറ്ററന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്, ഇമ്രാന്‍ താഹിര്‍ എന്നിവരുടെ ബൗളിങ് മികവായിരുന്നു. ഹര്‍ഭജനാണ് കളിയിലെ താരമായത്.