വാട്‌സാപ് പ്രേമികളെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന ചില നിബന്ധനകള്‍ ലോകത്തെ വാട്‌സാപ്പിന്റെ നിലനില്‍പ്പിനെ നേരിട്ടു ബാധിക്കുമെന്നും അതുകൊണ്ട് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന കാര്യം കമ്ബനി ഗൗരവപൂര്‍വ്വം പരിഗണിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വാട്‌സാപ്പിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ഏകദേശം 20 കോടി ഉപയോക്താക്കളാണ് അവര്‍ക്ക് ഇവിടെയുള്ളത്. ആഗോളതലത്തില്‍ 150 കോടി ഉപയോക്താക്കളുള്ള ഈ മെസേജിങ് സേവനത്തിന് ഏറ്റവുമധികം സ്വീകാര്യത ലഭിച്ച രാജ്യം ഇന്ത്യയാണ്. ഇന്ത്യ കൊണ്ടുവരാന്‍ പോകുന്ന നിയന്ത്രണങ്ങളില്‍ പലതും വാട്‌സാപ്പിന് സ്വീകര്യമല്ല. പക്ഷേ, ഒരു നിബന്ധന അവര്‍ക്ക് പാടെ അംഗീകരിക്കാനാവില്ല. ഒരു മെസേജ് ആരാണ് ആദ്യം അയച്ചതെന്ന് അറിയണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് തങ്ങള്‍ക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല എന്നാണ് കമ്ബനിയുടെ കമ്യൂണിക്കേഷന്‍സ് മേധാവി കാള്‍ വൂഗ് (Carl Woog) പറയുന്നത്.
വാട്‌സാപ്പിന് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനാണ് ഇപ്പോഴുള്ളത്. അതായത് മെസേജ് അയയ്ക്കുന്നയാളിനും സ്വീകരിക്കുന്നയാളിനും മാത്രമാണ് അത് കാണാനാകുക. ഈ ഒരു ഫീച്ചര്‍ ഇല്ലെങ്കില്‍ വാട്‌സാപ് പൂര്‍ണ്ണമായും മറ്റൊരു ആപ് ആയി തീരുമെന്ന് വൂഗ് പറഞ്ഞു.
കൊണ്ടുവരാനിരിക്കുന്ന ഈ നിയമം വല്ലാത്തൊരു കടന്നുകയറ്റമാണ്. കൂടാതെ അത് ലോകവ്യാപകമായി ഉപയോക്താക്കള്‍ ആഗ്രഹിക്കുന്ന സ്വകാര്യതയുടെ ലംഘനവുമാണെന്നും വൂഗ് പറഞ്ഞു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ വക്താവായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് വൂഗ്.