മാർച്ച് 25 ന് പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക് ഡൗൺ സമയം അവസാനിക്കുമ്പോൾ, തീവ്ര കൊവിഡ് മേഖലയ്ക്കു പുറത്ത് കേന്ദ്രം പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഇളവുകൾ ഇന്ന് നിലവിൽ വരും. കേരളത്തിൽ നിയന്ത്രണങ്ങളോടെയുള്ള അൺലോക്ക് ഇളവുകൾ നാളെ മുതൽ അനുവദിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം. മാസ്‌ക്, സാമൂഹ്യ അകലം എന്നിവ സംബന്ധിച്ച നിബന്ധനകൾ തുടരും.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ജൂലായിലെ അൺലോക്ക് രണ്ടാം ഘട്ടത്തിലേ തീരുമാനിക്കൂ.സിനിമാ തിയേറ്ററുകൾ, ജിംനേഷ്യം, നീന്തൽക്കുളങ്ങൾ, വിനോദ പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, അസംബ്ളി ഹാളുകൾ, പൊതു ചടങ്ങുകളും കൂട്ടായ്‌മകളും തുടങ്ങിയവ അനുവദിക്കുന്നതിലെ തീരുമാനം മൂന്നാംഘട്ടത്തിലുണ്ടാകും.
ഹോട്ടലുകൾ, മാളുകൾ തുടങ്ങിയവ തുറന്നു പ്രവർത്തിക്കും. ഇതിനായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്നിവ വ്യാഴാഴ്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു.സാധ്യമായ ഇടങ്ങളിലെല്ലാം ഹാൻഡ് സാനിറ്റൈസറുകളുടെ ഉപയോഗം (കുറഞ്ഞത് 20 സെക്കൻഡ് എങ്കിലും). ശ്വസന മര്യാദകൾ കർശനമായി പാലിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യു, തൂവാല, എന്നിവ ഉപയോഗിക്കുക. എല്ലാവരുടേയും ആരോഗ്യം സ്വയം നിരീക്ഷിക്കുകയും ഏതെങ്കിലും അസുഖമുള്ളതായി തോന്നിയാൽ എത്രയും വേഗം സംസ്ഥാന, ജില്ലാ ഹെൽപ്പ് ലൈനിൽ റിപ്പോർട്ട് ചെയ്യുകയും വേണം. തുപ്പുന്നത് കർശനമായി നിരോധിക്കും. ആരോഗ്യ സേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതും ഉപയോഗിക്കുന്നതും എല്ലാവർക്കും നിർബന്ധമാക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.