കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തെ പിടിച്ചു കുലുക്കിയ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കും ഉന്നത ഉദ്യോഗസ്ഥരുമായി അടുത്തബന്ധമുള്ളതായി റിപ്പോര്‍ട്ടുകള്‍. കോള്‍ ലിസ്റ്റില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നമ്ബറും ഉണ്ടെന്നാണ് സൂചന. ഇതുസംബന്ധിച്ച് എന്‍ ഐ എയ്ക്ക് തെളിവുകള്‍ ലഭിച്ചെന്നാണ് വിവരം. പ്രതികളുടെ ഫോണ്‍രേഖകള്‍ എന്‍ ഐ എ സംഘം പരിശോധിച്ച് വരികയാണ്. സ്വപ്‌ന ഉന്നത ഉദ്യോഗസ്ഥരുമായി നിരന്തരം ഫോണ്‍ വിളിച്ചിരുന്നതായാണ് സൂചന. നിവരവധി തവണ വിദേശത്തേക്കും വിളിച്ചിട്ടുണ്ട്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും സ്വപ്നയ്ക്കറിയാമെന്ന് ഒന്നാംപ്രതി സരിത്ത് വെളിപ്പെടുത്തി. സ്വര്‍ണം അയയ്ക്കുന്നവരെയും ഏറ്റുവാങ്ങുന്നവരെയും സ്വപ്നയ്ക്ക് പരിചയമുണ്ട്. കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാറും എന്‍.ഐ.എ അഡിഷണല്‍ എസ്.പി ഷൗക്കത്തലിയും ചോദ്യം ചെയ്തതോടെ കാര്യങ്ങള്‍ തുറന്നുപറയുകയായിരുന്നു. നിലവില്‍ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. കസ്റ്റംസ് നിര്‍ദ്ദേശ പ്രകാരമാണ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. മൂന്ന് വര്‍ഷം ഇവര്‍ നടത്തിയ ബാങ്ക് ഇടപാടുകള്‍ എന്‍ഐഎ അന്വേഷിക്കും.