എറിക്സണ് കമ്പനിക്ക് 550 കോടി നല്‍കിയില്ലെങ്കില്‍ ജയിലില്‍ പോകാന്‍ തയ്യാറായിക്കൊള്ളാന്‍ അനില്‍ അംബാനിയോട് സുപ്രീം കോടതി.എറിക്സണ് നല്കിയ ഹര്‍ജിയിലാണ് വിധി.പണം നല്‍കിയില്ലെങ്കില്‍ മൂന്നുമാസം ജയില്‍ ശിക്ഷ അനുഭവിക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. മാത്രമല്ല അംബാനിക്ക് പുറമെയുള്ള മറ്റ് മൂന്നുകക്ഷികള്‍ ഒരുകോടി രൂപ വീതം സുപ്രീംകോടതിയില്‍ കെട്ടിവെക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
അനില്‍ അംബാനിക്ക് ഗര്‍വാണെന്നും മനപ്പൂര്‍വം കേസ് തീര്‍പ്പാക്കുന്നതില്‍ വീഴ്ച വരുത്തുകയാണെന്നും കോടതി നിരീക്ഷിച്ചു. അനില്‍ അംബാനിയും മറ്റ് കക്ഷികളും ധാരണയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതായും കോടതി നിരീക്ഷിച്ചു.തുക തിരിച്ചടയ്ക്കാന്‍ കഴിയില്ലെന്ന് കാണിച്ച് അനില്‍ അംബാനി നല്കിയ മാപ്പ് അപേക്ഷ കോടതി തള്ളി. സ്ഥാപനം നഷ്ടത്തിലാണെന്നും വില്പന നടത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും അനില്‍ അംബാനി സുപ്രീംകോടതിയെ അറിയിച്ചു. അതുകൊണ്ട് തുക തിരിച്ചടയ്ക്കാന്‍ സാവകാശം വേണമെന്ന അനില്‍ അംബാനിയുടെ അഭ്യര്‍ത്ഥനയും കോടതി മുഖവിലയ്ക്കെടുത്തില്ല.
ഫോണ്‍ ഉപകരണങ്ങള്‍ നിര്‍മ്മിച്ച വകയില്‍ എറിക്സന് കമ്പനിക്ക് നല്‍കാനുള്ള 453 കോടി രൂപ പലിശ സഹിതം 550 കോടി രൂപയായി ഡിസംബര്‍ 15 നകം തിരിച്ച് നല്‍കണമെന്നായിരുന്നു കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീം കോടതി വിധി. ഇത് നടപ്പായില്ലെന്ന് ആരോപിച്ചാണ് എറികസന്‍ കമ്പനി അധികൃതര്‍ സുപ്രീംകോടതിയെ വീണ്ടും സമീപിച്ചത്.അനില്‍ അംബാനിക്ക് പുറമെ റിലയന്‍സ് ടെലികോം ചെയര്മാന് സിതീഷ് സേഠ്, റിലയന്‍സ് ഇഫ്രാടെല്‍ ചെയര്‍പേഴ്സണ്‍ ഛായാ വിരാണി, എസ്.ബി.ഐ ചെയര്മാന് എന്നിവരാണ് എറിക്സണ് സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജിയിലെ എതിര് കക്ഷികള്‍.