സംസ്ഥാനത്ത് സാലറി ചലഞ്ചിനെതിരെ തുടർന്നുള്ള ആശയക്കുഴപ്പം തുടരുന്നു. ഒരു മാസത്തെ ശമ്പളം നൽകാൻ തയാറല്ലാത്തവർ വിസമ്മതം അറിയിക്കാൻ ഇനി രണ്ട് ദിവസം കൂടിയാണ് അവശേഷിക്കുന്നത്. വിസമ്മതം അറിയിച്ചില്ലെങ്കിൽ ശമ്പളം പിടിക്കുമെന്ന നിലപാടിലാണ് സർക്കാർ. സാലറി ചലഞ്ചിനോട് മുഖം തിരിക്കുന്നവർക്ക് നേരെ ഭരണപക്ഷ സംഘടനകളുടെ കയ്യേറ്റ ശ്രമവും സ്ഥലംമാറ്റ ഭീഷണിയുമുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്.
സാലറി ചലഞ്ചിനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയാണ് കോൺഗ്രസ് എംഎൽഎ വി ടി ബൽറാം. സാലറി ചലഞ്ചെന്ന പേരിൽ സർക്കാർ നടത്തുന്ന പിടിച്ചുപറി അവസാനിപ്പിക്കണം. ഇതിനായി ഇറക്കിയ അസംബന്ധ ഉത്തരവ് പിൻവലിക്കണം. ആൾക്കൂട്ട ആക്രമണം വരെയെത്തിയ സ്ഥിതിക്ക് ഇനിയെങ്കിലും ഇതൊക്കെ തുറന്ന് പറഞ്ഞേ മതിയാകൂ എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ വിടി ബൽറാം പറയുന്നു.
സാലറി ചലഞ്ചിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് അതിനായുള്ള സൗകര്യം ചെയ്തു കൊടുക്കുക, ഓൺലൈനായും ഓഫ് ലൈനായും പണമടക്കാനുള്ള ഗേറ്റ് വേകൾ സൃഷ്ടിക്കുക എന്നതൊക്കെയാണ് സർക്കാർ ചെയ്യേണ്ടിയിരുന്നത്. എന്നാൽ നേരെ തലതിരിഞ്ഞ രൂപത്തിലാണ് ഇപ്പോഴത്തെ സർക്കാർ ഉത്തരവ്. “ഞങ്ങളിതാ ശമ്പളം പിടിക്കാൻ പോവുന്നു, ധൈര്യമുള്ളവർ പറ്റില്ല എന്ന് പറ” എന്നമട്ടിലുള്ള ഈ ഉത്തരവ് കേട്ടുകേൾവി ഇല്ലാത്തതാണ്. നോ എന്ന് പറയുന്നത് ഒരുപാട് റിസ്ക്കുള്ളതാണെന്ന് ഉദ്യോഗസ്ഥർക്കറിയാം എന്ന വീക്ക്നെസാണ് സർക്കാർ ചൂഷണം ചെയ്യുന്നത്. അദ്ദേഹം പറയുന്നു.