കൊറോണയെ ഭീകരർ ജൈവആയുധമായി ഉപയോഗിച്ചേക്കാമെന്ന ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. ലോകമെമ്പാടും ജൈവ- ഭീകരാക്രമണത്തിനുള്ള അവസരമാണ് കോവിഡ്-19 കാലത്ത് ഭീകരർക്ക് മുമ്പിൽ തുറന്നുകിട്ടിയിരിക്കുന്നതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വൈറസ് ബാധിച്ചയാളിൽ നിന്നുള്ള സ്രവകണങ്ങളോ സാമ്പിളുകളോ ഉപയോഗിച്ച് ഭീകരർ ലോകമെമ്പാടും വലിയ രോഗപ്പകർച്ചയ്ക്ക് ഇടവരുത്തുമെന്നാണ് അദ്ദേഹം പറയുന്നത്.
കോവിഡിനെതിരായ പ്രതിരോധ ശ്രമങ്ങളെ ഒരു തലമുറയുടെ പോരാട്ടമെന്നും ഐക്യരാഷ്ട്രസഭയുടെ തന്നെ നിലനിൽപ്പിന്റെ പ്രാധാന്യം തെളിയിക്കുന്നതാണെന്നും ഗുട്ടെറസ് പറഞ്ഞു. സാമൂഹികമായ അസമത്വങ്ങളും അക്രമങ്ങളും കോവിഡിനെതിരായ പോരാട്ടത്തെ ബാധിക്കും. ഈ ബലഹീനതകളും തയ്യാറെടുപ്പുകളുടെ അഭാവവും ഒരു ജൈവ ഭീകരാക്രമണത്തിനുള്ള ജാലകം തുറന്നിടുന്നു.
ഭീകരവാദ ഭീഷണി ഇന്നും നിലനിൽക്കുന്നുണ്ട്. എല്ലാ സർക്കാരുകളും കോവിഡിനെതിരായ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ നിലവിലെ സാഹചര്യത്തിൽ ഭീകരസംഘടനകൾ ഇതിനെയൊരു അവസരമായി കണ്ട് ആക്രമണത്തിന് മുതിർന്നേക്കാം. അദ്ദേഹം പറയുന്നു.