പി വി അൻവറിന്റെ ഉടമസ്ഥതയിലുള്ള പാർക്കിലെ അനധികൃത നിർമ്മാണങ്ങൾ ഉടൻ പൊളിക്കും. കാട്ടരുവി തടഞ്ഞുള്ള നിർമ്മാണങ്ങൾ പൊളിക്കാൻ വീണ്ടും കൂടരഞ്ഞി പഞ്ചായത്ത് ടെൻഡർ വിളിച്ചു. നിർമ്മാണങ്ങൾ പൊളിക്കാൻ ഹൈക്കോടതി ഉത്തരവിട്ട് എട്ടുമാസമായിട്ടും നടപടിയെടുക്കാതിരുന്ന പഞ്ചായത്ത്, അൻവർ സെപ്റ്റംബർ ആദ്യം സി.പി.ഐ.എമ്മുമായി യുദ്ധപ്രഖ്യാപനം നടത്തിയശേഷമാണ് നടപടിയുമായി ഇപ്പോൾ രംഗത്തെത്തിയത്.
നാല് ദിവസം മുമ്പാണ് വീണ്ടും ടെൻഡർ വിളിച്ചത്. ഈ ടെൻഡറിലും ആരും പങ്കെടുത്തില്ലെങ്കിൽ പഞ്ചയത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ പൊളിക്കും. ജില്ലാകളക്ടറോട് നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദേശം നൽകിരുന്നു. ജൂലൈ 25നാണ് ജില്ലാ കളക്ടർ കോൺക്രീറ്റ് കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ടത്. തുടർന്ന് സെപ്റ്റംബർ മാസം പതിമൂന്നാം തീയതി ടെൻഡർ നടന്നുവെങ്കിലും ആരും പങ്കെടുത്തില്ല.