നിരീശ്വരവാദം അടിച്ചേല്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണ് ശബരിമല വിഷയത്തോടെ പുറത്തുവന്നതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആരോപിച്ചു. ദേവസ്വം ബോര്‍ഡിനെ ചട്ടുകമാക്കി വിശ്വാസത്തെ സര്‍ക്കാര്‍ തകര്‍ക്കുകയാണ്. ചങ്ങനാശേരി യൂണിയന്റെ വിജയദശമി നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്‍.എസ്.എസ് ഈ സര്‍ക്കാരിന് അനുകൂലമായിരുന്നു. ഈ നിമിഷം വരെ വിമര്‍ശിച്ചിട്ടില്ല. ഇഷ്ടപ്പെടാത്ത പ്രശ്നങ്ങള്‍ നേരിട്ടാണ് പറഞ്ഞത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദമൂട്ട് വിഷയത്തിലടക്കം അനുകൂല തീരുമാനം ഉണ്ടായി. പക്ഷേ, ശബരിമല വിഷയത്തില്‍ പിണറായി വിജയന് പാളിച്ചപറ്റി. സര്‍ക്കാര്‍ നിരീശ്വരവാദം അടിച്ചേല്പിക്കാന്‍ ശ്രമിക്കുകയാണെന്ന വാദത്തിന് ബലം നല്‍കുന്ന പല കാരണങ്ങളുണ്ട്. സെന്‍കുമാര്‍ കേസിലടക്കം സുപ്രീംകോടതി വിധിയില്‍ നടപടിയെടുക്കാതിരുന്ന സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ തിടുക്കം കാണിച്ചു. കേസില്‍ കക്ഷിയായിരുന്ന എന്‍.എസ്.എസിന് വിധിപ്പകര്‍പ്പ് ലഭിക്കും മുന്‍പേ വിധി നടപ്പാക്കാന്‍ തിടുക്കം കാട്ടി.സുകുമാരൻ ആരോപിക്കുന്നു