അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കാഞ്ഞങ്ങാട്ട് തിരി തെളിഞ്ഞു. സ്പീക്കർ പി ശ്രീരമാകൃഷ്ണൻ ഉദ്ഘാടനം ചെയ്തതോടെ നാല് ദിവസം നീണ്ടു നിൽക്കുന്ന കലാമേളയ്ക്ക് തുടക്കമായി.. മഹാകവി പി കുഞ്ഞിരാമൻ നായരുടെ പേരിലുള്ള മുഖ്യവേദിയിലാണ് ഉദ്ഘാടന ചടങ്ങ്. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു പതാക ഉയർത്തി.
239 മത്സരയിനങ്ങളിലായി 13000 മത്സരാർത്ഥികളാണ് കലാമേളയിൽ മാറ്റുരയ്ക്കാൻ എത്തുക. 28 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. കോല്‍കളി, മോഹനിയാട്ടം, സംഘനൃത്തം കുച്ചുപുടി, ചവിട്ടുനാടകം തുടങ്ങിയവയാണ് ഉദ്ഘാടന ദിവസത്തെ പ്രധാന മത്സര ഇനങ്ങൾ.
പൂമരം ആപ്പ് വഴി ഫലം അറിയാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ ആളുകൾക്കും ട്രോഫികൾ സമ്മാനിക്കും. 717 വിധികർത്താക്കളും 200 റിസർവ്ഡ് വിധി കർത്താക്കളും കലോത്സവത്തിലുണ്ടാകും. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഊട്ടുപുരയും സജ്ജമായിട്ടുണ്ട്. 25000 പേർക്കുള്ള ഭക്ഷണം ദിവസവും ഒരുക്കും