പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടായുള്ള പ്രതിഷേധം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ആരംഭിച്ചു. രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് സംയുക്തസത്യാഗ്രഹം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും കക്ഷിനേതാക്കളും ഇന്ന് തിരുവനന്തപുരത്ത് സത്യഗ്രഹ സമരം നടത്തും. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന നിലപാട് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.
ഇതിന്റെ തുടർച്ചയായാണ് ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാര്‍ എല്‍.ഡി.എഫ്., യു.ഡി.എഫ് കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ സത്യാഗ്രഹത്തില്‍ പങ്കെടുക്കും.