കൂടത്തായി കൂട്ട കൊലപാതകക്കേസിൽ പ്രതി ജോളിയുടെ സുഹൃത്തായ തഹസില്‍ദാര്‍ ജയശ്രീയുടെ മൊഴി രേഖപ്പെടുത്തി. ഡെപ്യൂട്ടി കളക്ടര്‍ സി ബിജുവാണ് മൊഴി രേഖപ്പെടുത്തിയത്. ജയശ്രീ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ ജോളിയെ സഹായിച്ചെന്ന് റവന്യൂ മന്ത്രിക്കു ലഭിച്ച പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ടോം തോമസിന്റെ പേരില്‍ വ്യാജ ഒസ്യത്ത് ചമച്ച സംഭവത്തിലാണ് ജയശ്രീയുടെ മൊഴി രേഖപ്പെടുത്തിയത്. അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ജയശ്രീക്കെതിരെ നടപടിയെടുക്കാനാണ് നീക്കം.
വ്യാജ വില്‍പത്രം ഉപയോഗിച്ച് പൊന്നാമറ്റം വീടും പുരയിടവും സ്വന്തം പേരിലേക്ക് മാറ്റിയ ജോളി ഒരു തവണ നികുതിയടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ജോളിക്ക് നികുതി അടയ്ക്കാനായില്ല. സ്വത്ത് മാറ്റിയ വില്‍പത്രം വ്യാജമാണെന്ന് കാണിച്ച് ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരങ്ങളായ റെഞ്ചിയും റോജോയും നല്‍കിയ പരാതിയില്‍ വില്ലേജ് ഓഫീസ് അന്വേഷണം നടത്തുകയും ഒസ്യത്ത് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ അന്വേഷണ റിപ്പോര്‍ട്ട് ഇപ്പോള്‍ വില്ലേജോഫീസില്‍ കാണാനില്ലെന്നാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുക.